നഷ്ട്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാന്‍ ; മോദിയെ പുകഴ്ത്താന്‍ 65000 പേരെ റിക്രൂട്ട് ചെയ്തു ബിജെപി സൈബര്‍ വിംഗ്

അടുത്തടുത്ത് ഉണ്ടായ തിരിച്ചടികളില്‍ നിന്നും കരകയറാനും സോഷ്യല്‍ മീഡിയയിലെ പ്രമാധിത്യം തിരിച്ചു പിടിക്കാനും തയ്യാറായി ബിജെപി. സോഷ്യല്‍ മീഡിയയിലെ പരാജയം കൂടിയാണ് തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതെന്ന വിലയിരുത്തലിലാണ് ബിജെപി. കോണ്ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാംപയിനായ രാജീവ് കേ സിപാഹിയെ പൊളിക്കാനാണ് ബിജെപി പുതിയ സൈബര്‍ പോരാളികളെ രംഗത്തിറക്കുന്നത്. ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമാവധി പുകഴ്ത്താനാണ് തീരുമാനം. അതേസമയം നുണപ്രചാരണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവും. 2014ല്‍ സോഷ്യല്‍ മീഡിയയില്‍ ബിജെപി നടത്തിയ ഗംഭീര പ്രചാരണമാണ് മോദിയെ വമ്പന്‍ ഭൂരിപക്ഷത്തിലേക്ക് എത്തിച്ചത്. എന്നാല്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം പോരെന്നും പഴയ രീതിയിലുള്ള സ്വീകരണം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് കൊണ്ടുവന്ന സൈബര്‍ ക്യാംപയിനാണ് രാജീവ് കെ സിപാഹി. ഇതിനായി 4000 പേരുടെ ഒരു ടീമിനെയാണ് കോണ്‍ഗ്രസ് സജ്ജമാക്കിയത്. ഇന്ത്യയില്‍ ഡിജിറ്റല്‍ വിപ്ലവം സാധ്യമാക്കിയത് രാജീവാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെയൊരു പേര് നല്‍കിയത്. ബിജെപി സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും അത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നും ഭയന്നാണ് ഈ തീരുമാനമെടുത്തത്. രാഹുല്‍ ഗാന്ധിയാണ് ഈ നിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. മധ്യപ്രദേശിലാണ് ഈ തന്ത്രം കോണ്‍ഗ്രസ് ആദ്യം നടപ്പിലാക്കുക. പിന്നീട് അടുത്ത വര്‍ഷത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രചാരണ മേഖല സോഷ്യല്‍ മീഡിയയായിരിക്കുമെന്ന് കോണ്‍ഗ്രസ് സൂചിപ്പിച്ചിട്ടുണ്ട്. ഇതിനെ പൊളിക്കാനാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.

65000 സൈബര്‍ പോരാളികളെയാണ് രാജീവ് കെ സിപാഹിയെ നേരിടാന്‍ ബിജെപി രംഗത്തിറക്കുന്നത്. പ്രധാനമായും യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. മധ്യപ്രദേശില്‍ ബിജെപിക്ക് ജയിക്കാനുള്ള സാധ്യത കുറവാണെന്ന് മുന്നില്‍ കണ്ടാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് നിര്‍ണായകമാണെന്ന് ബിജെപിക്കറിയാം. അവിടെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പിന്നെയൊരു തിരിച്ചുവരവ് പാര്‍ട്ടിക്കുണ്ടാവില്ല. ഇത് മനസില്‍ ബിജെപി നീക്കങ്ങള്‍ നടത്തുന്നത്. അതേസമയം ഇപ്പോഴത്തെ സൈബര്‍ പോരാളികള്‍ക്ക് പുറമേ പുതിയതായി 5000 പേര്‍ കൂടി വരുമെന്ന് ബിജെപി ഐടി സെല്‍ മേധാവ് ശിവരാജ് സിംഗ് ദാബി പറയുന്നു. കോണ്‍ഗ്രസിനെ നേരിടുന്നതിന്റെ ഭാഗമായി പ്പോഴേ അവരുമായി സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയിരിക്കുകയാണ് ബിജെപി. ഫേസ്ബുക്കും ട്വിറ്ററും മാത്രമല്ല വാട്സ്ആപ്പിലും പ്രചാരണം തുടങ്ങിയിട്ടുണ്ട് ബിജെപി.

ഇന്ത്യയില്‍ ബിജെപിയുടെ പ്രസക്തിയും മോദിയുടെ ഭരണമികവുമാണ് ബിജെപി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുക. മോദിയെ സൂപ്പര്‍ഹീറോയായി ചിത്രീകരിച്ച് രാജ്യത്തിന്റെ ഭാവി അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രം എന്ന പ്രചാരണവുമുണ്ടാകും. അതേസമയം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് വമ്പന്‍ സ്വീകരണം ലഭിക്കുന്നത് ബിജെപി ആശങ്കപ്പെടുത്തുന്നുണ്ട്. മന്ദ്സോറില്‍ രാഹുല്‍ ഗാന്ധി കര്‍ഷകരെ സന്ദര്‍ശിച്ച കാര്യം ഹാഷ്ടാഗോടെ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രെന്‍ഡിംഗായിരുന്നു. 1.25 ലക്ഷം പേരാണ് ഇത് കണ്ടത്. എന്നാല്‍ മോദിയുടെ യാത്രകള്‍ക്ക് ഇത് സ്വീകാര്യത കിട്ടുന്നില്ലെന്നാണ് ബിജെപിയുടെ ഐടി സെല്‍ പറയുന്നത്. അതുപോലെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മികവില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതുന്നില്ല. അതിനാല്‍ യുപിയിലും സൈബര്‍ പോരാളികളെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനായി രണ്ട് ലക്ഷം പേരെയാണ് സൈബര്‍ വിംഗിന്റെ ഭാഗമാക്കിയിരിക്കുന്നത്. സൈബര്‍ സേന എന്ന വിളിപ്പേരിലാണ് ഇവര്‍ അറിയപ്പെടുക.