ദിലീപ് വീണ്ടും അമ്മയില്‍ ; തിരിച്ചെടുക്കാന്‍ മുറവിളികൂട്ടി താരങ്ങള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തു. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് നടപടി. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തില്‍ വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ത്തപ്പോള്‍ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തായിരുന്നു ദിലീപ്. ആദ്യം മുതല്‍ തന്നെ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ അമ്മയിലെ താരങ്ങള്‍ മുഴുവന്‍ ദിലീപിനൊപ്പം നില്‍ക്കുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്.

നടി ആക്രമിക്കപ്പെട്ട ശേഷം ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലും ദിലീപിന്റെ വിഷയം ചര്‍ച്ച പോലും ആയിരുന്നില്ല. മാത്രമല്ല മുകേഷും ഗണേഷ്‌കുമാറും അടക്കമുള്ളവര്‍ ദീലിപീന് വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് പദവികളില്‍ പുതിയ ആളുകള്‍ ചുമതലയേറ്റതിന് പിന്നാലെ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ചര്‍ച്ചയായത്. മോഹന്‍ലാല്‍ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. വനിതാ അംഗങ്ങള്‍ അടക്കം ഭൂരിഭാഗം താരങ്ങളും യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നടന്‍ സിദ്ധിഖിന്റെ നേതൃത്വത്തിലായിരുന്നു ദിലീപിനായി താരങ്ങള്‍ മുറവിളി കൂട്ടിയത്. ഇടവേള ബാബുവും വനിതാ താരങ്ങളുമടക്കമുള്ളവര്‍ ഇതേ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

അന്നത്തെ പ്രത്യേക സാഹചര്യത്തിലാണ് ദിലീപിനെ പുറത്താക്കിയതെന്നും സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ സ്വീകരിച്ചിരുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു. ദിലീപിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കിയതെന്നും താരങ്ങള്‍ വാദിച്ചു. ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അനുകൂല വിധി സമ്പാദിക്കുമായിരുന്നെന്നാണ് സിദ്ധിഖ് യോഗത്തില്‍ പറഞ്ഞത്. ദിലീപ് കോടതിയെ സമീപിക്കാത്തത് തന്നെ ആശ്വാസകരമാണെന്നും സിദ്ധിഖ് പറഞ്ഞു.

2017 ഓഗസ്റ്റ് 11നാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. ആ തീരുമാനമെടുത്ത് ഒരു വര്‍ഷം പോലും തികയും മുന്‍പാണ് താരത്തെ മടക്കി കൊണ്ടു വന്നിരിക്കുന്നത്. പുറത്താക്കി എന്ന് പറഞ്ഞതല്ലാതെ ഇതുവരെ ദിലീപിന് അമ്മ സസ്പെന്‍ഷന്‍ നോട്ടീസ് പോലും നല്‍കിയിരുന്നില്ലെന്നതും അമ്മ ദീലീപിന് നല്‍കിയ പിന്തുണയുടെ തെളിവായാണ് വിലയിരുത്തപ്പെട്ടത്.