നോട്ട് നിരോധനം വെറും പ്രഹസനം ; നിരോധനത്തിന് ശേഷം സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുമിഞ്ഞു കൂടുന്നു

സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദിയുടെ മോഹനവാഗ്ദാനം. അധികാരത്തിലെത്തിയ ശേഷം നടത്തിയ നോട്ട് നിരോധന പ്രഖ്യാപനത്തിനു പിന്നില്‍ കള്ളപ്പണവേട്ടയാണെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം. എന്നാല്‍ അധികാരത്തിലെത്തി നാലാം വര്‍ഷമായിട്ടും നോട്ട് നിരോധനം നടത്തിയിട്ടും വിദേശത്തേക്കുള്ള കള്ളപ്പണമൊഴുക്കിന് തടയിടാന്‍ സര്‍ക്കാരിനായിട്ടില്ല എന്നതാണ് സത്യം.

അതുമല്ല നിരോധനം നടപ്പിലാക്കിയതിന് ശേഷം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. ഇതോടെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിയുകയാണ്.2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3 % വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു. 2016 ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ 2017ലെത്തിയപ്പോള്‍ ഇത് 7000 കോടിയായി വര്‍ധിക്കുകയായിരുന്നു.

കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഉടനടി കൈമാറുന്നതിന് സ്വിസ് സര്‍ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്‍ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി.) വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികവിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.