അനധികൃത സ്വത്ത് സമ്പാദന കേസ് ; നവാസ് ഷെരീഫും മകളും അറസ്റ്റില്‍

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായത്. ഇരുവരുടെയും പാസ്പോര്‍ട്ട് പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പനാമ പേപ്പര്‍ പുറത്തുവിട്ട കളളപ്പണക്കാരുടെ വിവരങ്ങളില്‍ ഉള്‍പ്പെട്ടതാണ് നവാസ് ഷെരീഫിന് പ്രതികൂലമായത്.ജൂലൈ ഏഴിന് സുപ്രീം കോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചപ്പോള്‍ ശരീഫും മകളും കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യ കുല്‍സൂമിനെ പരിചരിക്കുന്നതിനായി ലണ്ടനിലായിരുന്നു.

ഇത്തിഹാദ് എയര്‍വേയ്സ് വിമാനം ഇ വൈ 243ലാണ് ഷെരീഫും മകളും എത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒമ്പതരയ്ക്ക് ശേഷമാണ് വിമാനമെത്തിയത്‌. അഴിമതിക്കേസില്‍ അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. ഒരു വര്‍ഷമായി എന്‍.എ.ബിയുമായി അന്വേഷണത്തില്‍ സഹകരിക്കാത്തതിനും പിതാവിന്റെ അനധികൃത സ്വത്ത് സമ്പാദനം മറച്ചുവെച്ചതിനുമാണ് അവരെ ശിക്ഷിച്ചത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.