വിദേശയാത്രകള്‍ക്ക് മോദി ചിലവാക്കിയത് 1,484 കോടി

പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം നാല് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി വിദേശയാത്രയ്ക്ക് വേണ്ടി ചിലവാക്കിയത് 1,484 കോടി . 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചിലവായത് എന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും, ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനും ചെലവായ തുകയാണിത്. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയാണ് ചെലവായത്.

2014 ജൂണ്‍ 15 നും 2018 ജൂണ്‍ പത്തിനും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചെലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടി ചിലവായി. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 42 വിദേശയാത്രകളാണ് നരേന്ദ്രമോദി നടത്തിയത്. 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് രാജ്യസഭയില്‍ കണക്കുകള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഈ കണക്കുകളില്‍ 2017 നും 18 നും ഇടെ നടത്തിയ വിദേശയാത്രകള്‍ക്കിടെ ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവുകളും 2018 – 19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചിലവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതും കൂടി കൂട്ടുകയാണ് എങ്കില്‍ 1,500 കോടി കഴിയും എന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ ഇതുവരെ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തിക്കഴിഞ്ഞു.

2015 – 16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ (24) സന്ദര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ പത്തുവര്‍ഷം കൊണ്ട് നടത്തിയ വിദേശയാത്രകളുടെ ചിലവിന്റെ മൂന്നിരട്ടിയാണ് നാല് വര്‍ഷം കൊണ്ട് മോദി മറികടന്നത്.