സഭയുടെ ഉള്ളില്‍ മോദിയെ ആലിംഗനം ചെയ്തു രാഹുല്‍ഗാന്ധി ; അമ്പരന്ന് മോദിയും സഭയും (വീഡിയോ)

നിങ്ങള്‍ക്ക് എന്നെ പപ്പുവെന്നു വിളിച്ചു കളിയാക്കാം വെറുക്കാം എന്ത് വേണമെങ്കിലും ആകാം എന്നാല്‍ എനിക്ക് ഒരു തരിമ്പ്‌ പോലും നിങ്ങളോട് വെറുപ്പില്ല. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. പക്ഷേ വ്യക്തിപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍ പ്രസംഗത്തിന് ശേഷം തന്‍റെ സീറ്റില്‍ ഇരിക്കാതെ നേരെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നല്‍കുകയും തുടര്‍ന്ന് ആലിംഗനം ചെയ്യുകയുമായിരുന്നു രാഹുല്‍.

എന്നാല്‍, രാഹുലിന്റെ നീക്കത്തില്‍ സ്തംഭിച്ചുപോയ മോദി മടങ്ങാന്‍ ഒരുങ്ങിയ രാഹുലിനെ തിരികെ വിളിച്ച്‌ ഹസ്തദാനം നല്‍കുകയുമായിരുന്നു. ഇരുവരുടെയും നീക്കങ്ങള്‍ സഭയില്‍ അമ്പരപ്പിന് പിന്നാലെ ചിരി നിറയ്ക്കുകയായിരുന്നു. മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള കാര്‍ക്കശ്യ ശബ്ദത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും ഇന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്. രാജ്യത്ത് സ്ത്രീകളും ദളിതരും ആക്രമിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്ന പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അവിശ്വാസ പ്രമേയത്തിന്മേല്‍ നടക്കുന്ന ചര്‍ച്ചക്കിടയിലായിരുന്നു ഭരണപക്ഷത്തെ കഠിനമായി ആക്രമിക്കുന്ന രാഹുലിന്റെ പ്രസംഗം. റഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു. റാഫേല്‍ ഇടപാട് 4500 കോടി രൂപയുടെ അഴിമതിയാണ്.രാജ്യസുരക്ഷയില്‍ വിട്ടു വീഴ്ച്ച ചെയ്ത മോദിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ വഞ്ചിച്ചു.മോദിക്കും അമിത് ഷായും അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുകയില്ല.

കോണ്‍ഗ്രസ് എന്താണെന്ന് തന്നെ മനസിലാക്കാന്‍ സഹായിച്ചത് ബിജെപിക്കാരാണ്. മോദിക്ക് ചൈനയുടെ താത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം ആരോപിച്ചു.വന്‍കിട വ്യവസായികളുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നും പൊള്ളവാക്കുകളാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും ചോദിച്ചു.

മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രം. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയാറാകാത്ത മോദി രണ്ടര ലക്ഷം കോടിയോളം കോര്‍പ്പറേറ്റ് കടം എഴുതിതള്ളി. പാര്‍ട്ടി അധ്യക്ഷന്റെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയപ്പോള്‍ പ്രധാനമന്ത്രി കണ്ണടച്ചു. ചില കമ്പനികളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ലോകത്ത് എല്ലായിടത്തും ഇന്ധന വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മാത്രം വര്‍ധിച്ചു.

മോദിയുടെ പ്രധാന ആയുധം പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രമാണ്. പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും അത് ആസ്വദിക്കുന്നു. അധികാരം നഷ്ടമായാല്‍ പല നടപടികളും നേരിടേണ്ടി വരുമെന്ന ഭീതി ബിജെപി സര്‍ക്കാരിനെ വേട്ടയാടുന്നതായി അ്ദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ പ്രസംഗം പല തവണ തടസപ്പെട്ടു.

ഒരു ബഹളം കാരണം സഭ നിര്‍ത്തിവച്ച ശേഷം പ്രസംഗം രാഹുല്‍ വീണ്ടും തുടങ്ങിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലൂടെ ദേശീയ തലത്തില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ബിജെപിക്കതിരെ പ്രചാരണത്തിന് തുടക്കം കുറിക്കുയാണ് പ്രധാനമായും പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിട്ടിരുന്നത്. അത് നടപ്പാക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രസംഗം.