പ്രളയക്കെടുതി ; കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര മന്ത്രി രാജ്നാഥ്‌ സിംഗ്

കേരളത്തിലെ മഴക്കെടുതി വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എത്തി. കേരളത്തിലെ സ്ഥിതിഗതികള്‍ ഗുരുതരമെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. ദുരിതം നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളുണ്ടാകുമെന്നും സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്തിയശേഷമാം ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും കേരളത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് പ്രളയബാധിത മേഖലകള്‍ രാജ്നാഥ് സിങ് സന്ദര്‍ശിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

കോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നീ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി , കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും മന്ത്രിക്കൊപ്പം സന്ദര്‍ശനം നടത്തി.

അതേസമയം, സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടെന്നും ഒറ്റക്കെട്ടായി നേിരടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വെള്ളക്കെട്ട് നേരിട്ടത് പോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. വൈകിട്ട് 6.10ന് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.