ഫേസ്ബുക്ക് പാസ്സ്‌വേര്‍ഡ്‌ നല്‍കിയില്ല ; യുവാവിനെ ജയിലില്‍ അടച്ചു

ലണ്ടന്‍: പോലീസ് ആവശ്യപ്പെട്ടിട്ടും ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്ത യുവാവിന് ജയില്‍ശിക്ഷ. സ്റ്റീഫന്‍ നിക്കോളാസ് എന്ന യുവാവാണ് ജയില്‍ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പെണ്‍കുട്ടിയുെട മരണത്തിന് ഉത്തരവാദിയെന്ന് സംശയിച്ചാണ് പൊലീസ് ഇയാളോട് ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് ചോദിച്ചത്. പതിമൂന്ന് വയസ്സുകാരിയായ ലൂസി മക്ഹ്യൂ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊന്നത് ഇയാളെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഏതെങ്കിലും വിധത്തിലുള്ള സ്വകാര്യ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയാണ് പൊലീസ് പാസ്സ് വേര്‍ഡ് ചോദിച്ചത്. എന്നാല്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് തന്റെ സന്ദേശങ്ങള്‍ പൊലീസ് അറിഞ്ഞാലോ എന്ന് കരുതിയാണ് ഫേസ്ബുക്ക് പാസ്സ് വേര്‍ഡ് നല്‍കാന്‍ വിസമ്മതിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ ന്യായീകരണത്തെ കോടതി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പതിനാന് മാസത്തെ ജയില്‍ ശിക്ഷയാണ് കോടതി നിക്കോളാസിന് വിധിച്ചത്.

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതികളുടെ ഫോണിലെയും കംപ്യൂട്ടറിലെയും സ്വകാര്യ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അവകാശമുണ്ട്. കുറ്റകൃത്യം തടയുന്നതിന് വേണ്ടിയും പൊലീസ് ഉദ്യോഗസഥര്‍ക്ക് ഇവ പരിശോധിക്കാന്‍ അധികാരമുണ്ടെന്നും കോടതി പറഞ്ഞു.  കുറ്റകൃത്യങ്ങള്‍ ഒളിപ്പിക്കാന്‍ വേണ്ടിയാണ് പാസ്സ് വേര്‍ഡും മറ്റു സ്വകാര്യ വിവരങ്ങളും നല്‍കാന്‍ തയ്യാറാകാത്തതെങ്കില്‍ അഞ്ചു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്.