കലാപ ഭൂമിയായി ശബരിമല ; നിരോധനാജ്ഞ; സംസ്ഥാനത്ത് നാളെ ഹർത്താൽ

നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയും അക്രമങ്ങളും കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. . മുന്‍കരുതലിന്റെ ഭാഗമായി ഇലവുങ്കലിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സന്നിധാനത്തിന്റെ 30 കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ നിലവില്‍ വരിക. എന്നാല്‍ തീര്‍ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇതിന്റെ സമയപരിധി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കില്‍ നിരോധനാജ്ഞ നീട്ടും.

സമീപഭാവിയിലൊന്നും ശബരിമലയില്‍ നിരോധനാജ്ഞ ഉണ്ടായിട്ടില്ല. അത്യപൂര്‍വമായ അക്രമസംഭവങ്ങള്‍ ശബരിമലയില്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നടപടി.

നാളെ സംസ്ഥാനത്ത് അഖില ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂര്‍ ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയുമെന്നും കടകള്‍ തുറക്കാന്‍ അനുവദിയ്ക്കില്ലെന്നുമാണ് പ്രഖ്യാപനം. അയ്യപ്പധര്‍മസംരക്ഷണസമിതിയുള്‍പ്പടെയുള്ള ഹിന്ദുസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തീര്‍ഥാടനം സുഗമമാക്കാന്‍ കര്‍ശനജാഗ്രതയിലാണ് പൊലീസ്. നിലയ്ക്കലില്‍ നിന്ന് ഉള്‍പ്പടെ സമരക്കാരെ പൂര്‍ണമായി ഒഴിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.