ശബരിമല ; നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍ ; ദേവസ്വംബോർഡിന് സ്വതന്ത്രതീരുമാനമെടുക്കാന്‍ അനുമതി
ശബരിമല വിഷയത്തില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ ദേവസ്വംബോര്‍ഡിന് സര്‍ക്കാരിന്റെ അനുമതി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് അയയുന്നുവെന്ന സൂചനയാണ് ലഭിയ്ക്കുന്നത്. സമവായ ശ്രമങ്ങള്‍ ദേവസ്വംബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും സര്‍ക്കാര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി ഉള്‍പ്പടെ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ബോര്‍ഡിനു തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ദേവസ്വംബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ എന്നും ചര്‍ച്ചകളെ സ്വാഗതം ചെയ്യുകയാണ്. സമാധാനാന്തരീക്ഷം കൊണ്ടുവരാനാണ് ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നാണ് കരുതുന്നത്. അത് സ്വാഗതം ചെയ്യുന്നുവെന്നും ദേവസ്വംമന്ത്രി വ്യക്തമാക്കി.
പന്തളം രാജകുടുംബത്തിന്റെയും തന്ത്രികുടുംബത്തിന്റെയും നിലപാടുകള്‍ക്കായാണ് സര്‍ക്കാര്‍ കാത്തിരിയ്ക്കുന്നത്. പുനഃപരിശോധനാഹര്‍ജി നല്‍കിയാല്‍ മതിയെന്ന നിലപാട് ഇരുകുടുംബങ്ങളും അംഗീകരിച്ചാല്‍ സമരത്തില്‍ സമവായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും ബോര്‍ഡും.
നാളെയാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായകയോഗം. സമരം അവസാനിപ്പിയ്ക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.