മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി

മന്ത്രിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത് അടക്കമുള്ള കേന്ദ്ര നിലപാടുകള്‍ സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തടിസ്ഥാനത്തിലാണ് മന്ത്രിമാരെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ല. തടസ്സങ്ങളുണ്ടാകരുതെന്ന് കരുതി നേരത്തേ തന്നെ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ്. ആദ്യം പ്രോത്സാഹജനകമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട് കേന്ദ്രം ഒരു പ്രത്യേക നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തിനും തടസ്സമായി കേന്ദ്രസര്‍ക്കാന്‍ നില്‍ക്കാന്‍ പാടില്ല. രാജ്യത്ത് മുന്‍പും ഒരുപാട് സ്ഥലത്ത് ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് ദുരന്തത്തിന്റെ സമയത്ത് മറ്റു രാഷ്ട്രങ്ങളുടെയടക്കം സഹായം സ്വീകരിച്ചിട്ടുണ്ട്. നമുക്ക് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വലിയ തുകയായിരുന്നു നമുക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഈ നിലപാടിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചത്. ഇത് സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായി മാത്രമേ കാണാന്‍ പറ്റൂ പിണറായി പറയുന്നു.

‘വിദേശത്തേയ്ക്ക് പോകാന്‍ മുഖ്യമന്ത്രിയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി വേണ്ടത്. ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. അനുമതിയും കിട്ടി. കഴിഞ്ഞ ബുധനാഴ്ച യുഎഇയ്ക്ക് പുറപ്പെടുന്നത് വരെ മറ്റ് മന്ത്രിമാര്‍ക്കും സന്ദര്‍ശനാനുമതി കിട്ടുമെന്ന് കരുതി കാത്തിരുന്നു. തുടര്‍ച്ചയായി ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ചില ഉന്നത ഉദ്യോഗസ്ഥര്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഫോണെടുക്കാതായി.’ മുഖ്യമന്ത്രി പറഞ്ഞു.

‘മുട്ടാപ്പോക്ക് നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാരിന് ഒരു പ്രത്യേക നിലപാടുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. കേന്ദ്രം സംസ്ഥാനത്തിനെതിരായി നീക്കം നടത്തുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യവിശ്വാസികള്‍ ഈ നീക്കത്തിനെതിരെ പ്രതികരിക്കണം. ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കില്ലെന്നായിരുന്നു പ്രതീക്ഷ. ഇപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പോലും നടപ്പാകുന്നില്ലെന്ന സ്ഥിതിയാണ്’: മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യുഎഇയില്‍ പോയത് യാചിയ്ക്കാനല്ലെന്നും, മലയാളി സഹോദരങ്ങളെ കാണാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പുനര്‍നിര്‍മാണത്തിന് പരമാവധി സഹായം തേടുക എന്നതായിരുന്നു ലക്ഷ്യം.

കേരള പുനര്‍നിര്‍മാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയുടെ ആദ്യയോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുത്തപ്പോള്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം യോഗത്തിനെത്തിയില്ല.