ശബരിമല ; കൂട്ട അറസ്റ്റിന് എതിരെ സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുണ്ടായ കൂട്ടഅറസ്റ്റില്‍ ആശങ്ക അറിയിച്ച് കേരള ഹൈക്കോടതി. ശബരിമല അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന പോലീസ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാരിനെ ആശങ്ക അറിയിച്ചത്.

സര്‍ക്കാര്‍ ഗാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചു.

ശരിയായ ഭക്തര്‍ മാത്രമാണോ ശബരിമലയില്‍ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.