ശബരിമല : 2061 പേര്‍ അറസ്റ്റില്‍, വാഹനം തടഞ്ഞ സ്ത്രീകളും കുടുങ്ങും ; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ഇന്നു പുലര്‍ച്ചെ വരെ 2063 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, വധശ്രമം, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല് തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തത്. കേസെടുത്തവരെല്ലാം ഇപ്പോള്‍ റിമാന്‍ഡിലാണ്.

പത്തനംതിട്ട ജില്ലയില്‍ മാത്രം 74 പേരാണ് റിമാന്‍ഡ് തടവില്‍ ഉള്ളത്. ഇവരില്‍ അന്‍പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്. പൊലീസുകാരുടേയും മാധ്യമങ്ങളുടേയും തീര്‍ത്ഥാടകരുടേയും വാഹനങ്ങള്‍ ആക്രമിച്ചവരെല്ലാം ഈ കേസില്‍ പ്രതികളാണ്. കെഎസ്ആര്‍ടിസിക്ക് മാത്രം ഒന്നരകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഏറ്റവും കുറഞ്ഞത് 13 ലക്ഷം രൂപയെങ്കിലും ജാമ്യം കെട്ടിവച്ചാല്‍ മാത്രമേ ഇവര്‍ക്കെല്ലാം ജാമ്യം കിട്ടൂ.

നിലയ്ക്കലില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും തടയുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് ഇവരെല്ലാം ഇപ്പോള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തവരെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള തിരക്കിട്ട ജോലികളിലാണ് പൊലീസ്.

ഒരു എസ്.പിയുടെ വാഹനത്തിന് നേരെ ചിലര്‍ നടത്തിയ കല്ലേറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ ഉള്‍പ്പട്ടവരേയും ഇപ്പോള്‍ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വധശ്രമത്തിനടക്കം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ക ഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായിരുന്നു. ഇതിനു ശേഷം ജില്ലാ അടിസ്ഥാനത്തില്‍ ആളുകളെ തിരിച്ചറിഞ്ഞ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇന്നലെ രാത്രിയും പ്രതികള്‍ക്ക് വേണ്ടി സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നുവെന്നാണ് അറിയുന്നത്. അറസ്റ്റിലായവരില്‍ 1500–ഓളെ പേരെ ഇതിനോടകം ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും പ്രതികള്‍ക്ക് വേണ്ടിയുള്ള റെയ്ഡും പരിശോധനകളും തുടരും. പ്രതികളെന്ന് സംശയിക്കുന്ന കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൊലീസ് പുറത്തു വിട്ടേക്കും എന്നും സൂചനയുണ്ട്.

അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പോലീസ് നടത്തുന്ന വ്യാപക അറസ്റ്റ് അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എന്‍എസ്എസ്. സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണ്. റിവ്യൂ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ലെന്നും എന്‍എസ്എസ് ആരോപിച്ചു. എന്‍എസ്എസ് ഇക്കാര്യത്തില്‍ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.