ശബരിമല വിവാദം ; മോദി സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിൽ
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി .കഴിഞ്ഞ ദിവസമാണ് സംഘം കോട്ടയത്തെത്തിയത്.ഇന്ന് പമ്പയിലെത്തുന്ന സംഘം നാളെ സന്നിധാനത്ത് നിന്ന് വിശദ വിവരങ്ങള്‍ ശേഖരിക്കും.
ശബരിമലയിലെ നിലവിലെ സ്ഥിതി ഗതികള്‍,യുവതീ പ്രവേശനത്തിനെതിരായി ഉയരുന്ന ജനരോഷം,അത് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍,ക്രമസമാധാന പ്രശ്‌നങ്ങള്‍,ഇതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നിവയെല്ലാം സംഘം പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ സംഘം കോട്ടയത്തെത്തുന്ന വിവരം ജില്ലാ കലക്ടര്‍ക്ക് പോലും നല്‍കിയിരുന്നില്ല.
ഇനിയും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം വന്‍ കലാപത്തിനിടയാകുമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ഇന്റലിജന്‍സ് സംഘവും കേരളത്തിലെത്തിയിരുന്നു.
നിലയ്ക്കല്‍,പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുരുന്നു.കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരിട്ടാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.
ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാനായി ഒരു ജനത മുഴുവന്‍ സമരത്തിലേക്കിറങ്ങിയിരിക്കുന്നത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആദ്യം വിഷയത്തില്‍ കോടതി നിലപാട് സ്വാഗതം ചെയ്ത കേന്ദ്രം കേരളത്തില്‍ ഉയര്‍ന്ന ജനരോഷം കണ്ടപ്പോള്‍ കാലുമാറുകയായിരുന്നു.
ബി ജെ പി ദേശിയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് കണ്ണൂരില്‍ വെച്ച് കോടതി വിധിക്ക് എതിരെയാണ് സംസാരിച്ചത്. ജനരോഷം വോട്ടാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് വ്യക്തം.