മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ എന്ന് ശശി തരൂർ

ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നതായി ശശിതരൂര്‍ എംപി. ബംഗലുരു ലിറ്ററേച്ചല്‍ ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിന്റെ ഭാഗമായി നടന്ന സംവാദത്തിലാണ് തരൂരിന്റെ പരാമര്‍ശം. നരേന്ദ്രമോദിയെക്കുറിച്ച് തരൂര്‍ എഴുതിയ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. വ്യക്തിപരമായ ഇമേജ് മാത്രം ലക്ഷ്യമിട്ടുള്ള മോദിയുടെ നീക്കങ്ങളില്‍ പലപ്പോഴും ആര്‍എസ്എസ് അതൃപ്തരായിരുന്നെന്ന് തരൂര്‍ പറഞ്ഞു.

ഇതിനുദാഹരണമായാണ് മോദിയെക്കുറിച്ച് ഒരു ആര്‍എസ്എസ് നേതാവ് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തരൂര്‍ വെളിപ്പെടുത്തിയത്. തന്റെ സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകനോടാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഈ പരാമര്‍ശം നടത്തിയതെന്നും തരൂര്‍ പറഞ്ഞു.

”നരേന്ദ്രമോദി ശിവലിംഗത്തിന് മുകളില്‍ കയറിയ തേളിനെപ്പോലെയാണ്. കൈ കൊണ്ട് തട്ടിക്കളയാനും പറ്റില്ല, ചെരുപ്പുകൊണ്ട് അടിച്ച് കൊല്ലാനും പറ്റില്ല, എന്നാണ് ആ നേതാവ് പറഞ്ഞത്. എന്തൊരു ‘അസാധ്യ’താരതമ്യമാണത്!” തരൂര്‍ പറഞ്ഞു. മോദിയെ തടഞ്ഞ് നിര്‍ത്താന്‍ ആര്‍എസ്എസ്സിന് കഴിയാതെ പോവുന്നതിന്റെ നീരസ പ്രകടനമാണ് തന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ആര്‍എസ്എസ് നേതാവ് നടത്തിയതെന്നും തരൂര്‍ പറഞ്ഞു. ആര്‍എസ് എസ്സും മോദിയും തമ്മിലുള്ള അഗാധബന്ധം കാണിക്കുന്നതാണാ പ്രസ്താവനയെന്നും പരിഹാസ രൂപേണ അദ്ദേഹം സദസ്സിനോട് പറഞ്ഞു.