ആചാരങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ ശബരിമലയില്‍ നടന്നത് ആചാരലംഘനം

ആചാരങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ ആചാരങ്ങള്‍ ലംഘിച്ച് പതിനെട്ടാം പടിയില്‍ കുത്തിയിരിപ്പ് സമരം. ശബരിമല ക്ഷേത്രസങ്കല്‍പ്പത്തില്‍ സോപാനത്തോളവും ശ്രീകോവിലിനോളവും തന്നെ പതിനെട്ടാം പടിക്കും പ്രാധാന്യമുണ്ട്. ഇരുമുടിക്കെട്ട് ഇല്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ പാടില്ല എന്നാണ് ആചാരം. ആദ്യമായി മേല്‍ശാന്തി ശബരിമലയില്‍ എത്തുന്നത് ഇരുമുടിക്കെട്ടുമായാണ്.

പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് തുടരുന്ന സമയത്ത് മേല്‍ശാന്തി നടവിട്ട് പുറത്തേക്ക് വന്നാല്‍ പതിനെട്ടാം പടി ചവിട്ടാതെ വടക്കേ നടയിലൂടെയാണ് തിരിച്ചുകയറുക. തന്ത്രിയും ഇരുമുടിക്കെട്ടില്ലാതെ വടക്കേ നട വഴിയേ സോപാനത്തിലേക്ക് കയറാറുള്ളൂ. പതിനെട്ടാം പടിയില്‍ കുത്തിയിരിക്കുന്ന പ്രതിഷേധക്കാരില്‍ ഒരാളുടെ കൈവശവും ഇരുമുടിക്കെട്ട് ഇല്ല. വിശ്വാസികളെ സംബന്ധിച്ച് അത്രയും പവിത്രമായ പതിനെട്ടാം പടിയില്‍ ശ്രീകോവിലിന് പിന്തിരിഞ്ഞായിരുന്നു വിശ്വാസലംഘനത്തിന് എതിരായ പ്രതിഷേധം നടന്നത് .

പതിനെട്ടാം പടിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ ബെല്‍റ്റിന് പകരം തോര്‍ത്ത് അരയില്‍ കെട്ടി നില്‍ക്കുന്നതാണ് കീഴ്‌വഴക്കം. നിശ്ചിത ഇടവേളയില്‍ ഡ്യൂട്ടി മാറുന്ന പൊലീസുകാര്‍ നടയ്ക്കല്‍ ചെന്ന് പ്രസാദം വാങ്ങും. മേല്‍ശാന്തി അവരെ മാലയിട്ട് സ്വീകരിച്ചതിന് ശേഷം ദൈവദാസന്‍മാര്‍ എന്ന സങ്കല്‍പ്പത്തിലാണ് പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ ഡ്യൂട്ടിക്ക് എത്തുക.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് എത്തുന്ന ഉദ്യോഗസ്ഥര്‍ പോലും ശബരിമലയുടെ പ്രത്യേകത പരിഗണിച്ച് ആചാരപ്രകാരം നില്‍ക്കുന്ന പതിനെട്ടാം പടിയാണ് ഇപ്പോള്‍ സമരവേദി ആയിരിക്കുന്നത്. ഇന്ന് പ്രതിഷേധം കാരണം പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ക്ക് ഡ്യൂട്ടി ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.

ശബരിമല സന്നിധാനം ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ്ണമായും ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ്. ബിജെപി നേതാക്കള്‍ സന്നിധാനത്ത് ക്യാമ്പ് ചെയ്താണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. ഇടയ്ക്ക് നിയന്ത്രണം വിട്ട് പെരുമാറുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പൊലീസിന് ആകുന്നില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് സംഘപരിവാര്‍ നേതാക്കളുടെ സഹായം തേടേണ്ട നിലയാണ് നിലവിലുള്ളത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണിലൂടെയാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

ഇരച്ചെത്തിയ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഇതിനിടയില്‍ വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറിനിന്ന് സംസാരിച്ചു. ശ്രീകോവിലിന് പുറംതിരിഞ്ഞ് നിന്നായിരുന്നു ഇത്. തുടര്‍ന്ന് ഒരുപറ്റം പ്രതിഷേധക്കാര്‍ പതിനെട്ടാം പടിയും കയ്യടക്കി. പതിനെട്ടാം പടിയില്‍ നടയ്ക്ക് പിന്തിരിഞ്ഞ് കുത്തിയിരുന്നായിരുന്നു ഇവരുടെ പ്രതിഷേധം.