ശബരിമല : രാത്രിയാത്രാ വിലക്ക് നീക്കി

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള രാത്രിയാത്രാ നിരോധനം പൂര്‍ണമായും നീക്കി. തീര്‍ത്ഥാടകര്‍ക്ക് പൊലീ സ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ പൊലീസ് അയവ് വരുത്തിയത്.

നേരത്തെ രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പൊലീസ് കടത്തി വിട്ടിരുന്നില്ല ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ കടത്തി വിടുന്നതിന് ആനുപതികമായി നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തും.

പമ്പയുടെ സുരക്ഷാ ചുമതലയുള്ള കോട്ടയം എസ്.പി ഹരിശങ്കറാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ഇതോടെ രാത്രിയിലും പകലിലും ഒരു പോലെ പമ്പയിലേക്ക് വരാനും സന്നിധാനത്തേക്ക് പോകാനും സാധിക്കുമെന്നും പൊലീസ് അറിയിച്ചു.

രാത്രി ഒമ്പത് മുതല്‍ രണ്ടു മണിവരെയാണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇനി 24 മണിക്കൂറും പമ്പയിലേക്കും സന്നിധാനത്തേക്കും യാത്രചെയ്യാം. നിലയ്ക്കലില്‍നിന്ന് ദിവസം മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തും. 15 മിനിട്ട് ഇടവിട്ടാവും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ്.

നേരത്തെ സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവെക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കഴിഞ്ഞ ദിവസം പോലീസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയാത്രാ നിരോധനവും നീക്കിയിട്ടുള്ളത്. അഞ്ച് ദിവസമായി പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഓരോന്നായി പിന്‍വലിക്കുന്നത്.