നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വേണമെന്ന വാദത്തില്‍ ഉറച്ച് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെ എടുക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി. മെമ്മറി കാര്‍ഡ് ഈ കേസിലെ രേഖയാണെങ്കില്‍ അത് കിട്ടാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍റോത്തക്കി കോടതിയില്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ക്കിടെ ചില സംഭാഷണങ്ങളുണ്ട് അത് കേസിലെ മൊഴികളില്‍ ഇല്ലെന്ന് മുകുള്‍ റോത്തകി വിശദീകരിച്ചു. പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് മെമ്മറി കാര്‍ഡ് നല്‍കാത്തതെന്ന് കോടതി മറുപടി നല്‍കി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, അതൊരു മെറ്റീരീയല്‍ ആണെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാര്‍ഡ് പൊലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

തനിക്ക് വേണ്ടത് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണ്, അത് കിട്ടിയാല്‍ കേസ് വ്യാജമാണെന്ന് തെളിയിക്കാനാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഐടി നിയമങ്ങള്‍ പരിശോധിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് കൂടുതല്‍ വാദത്തിനായി ഡിസംബര്‍ 11 ലേക്ക് മാറ്റി.