ടിക്ക് ടോകിലെ നില്ല് നില്ല് ചലഞ്ചിന്റെ പേരില്‍ തമ്മിലടി ; എട്ടുപേര്‍ക്ക് പരിക്ക്

സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്ന ടിക് ടോക് കാരണം നാട്ടില്‍ പ്രശ്‌നങ്ങള്‍ക്കും പഞ്ഞമില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍. വ്യത്യസ്തമായ ടിക്ക് ടോക് വീഡിയോ നിര്‍മ്മിക്കാന്‍ എന്ത് കഷ്ടപ്പാടിനും തയ്യാറാണ് ടിക്ക് ടോക് ആരാധകര്‍. അതില്‍ തന്നെ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ജാസി ഗിഫ്റ്റിന്റെ ‘നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ..’ എന്ന ഗാനമാണ്.

വാഹനം തടഞ്ഞു നിര്‍ത്തി ‘നില്ല് നില്ല നീലക്കുയിലേ…’എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്നതാണ് ടിക് ടോക്കിലെ നില്ല് നില്ല് ചലഞ്ച്. ഗാനത്തിനൊപ്പം വെറുതെ ചുവടുവച്ചാല്‍ പോരാ, പച്ചിലകള്‍ കൈയില്‍ പിടിച്ച് ഓടുന്ന വണ്ടികളുടെ തന്നെ മുന്നിലേക്ക് എടുത്തുചാടണം, എന്നിട്ട് നടുറോഡില്‍ തുള്ളിക്കളിക്കണം.

ഇത്തരത്തില്‍ വീഡിയോ എടുക്കുവാന്‍ വേണ്ടിയുള്ള യുവാക്കളുടെ ടിക് ടോക് ചലഞ്ച് പരിധിവിട്ടപ്പോള്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ സംഘര്‍ഷത്തിന് വഴിവെച്ചു.

അവസാനം വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളും കൊണ്ടായിരുന്നും സംഘര്‍ഷം. വെള്ളിയാഴ്ച നഗരത്തില്‍ ഓടുന്ന വാഹനം തടഞ്ഞു നിര്‍ത്തി നൃത്തം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തിനിടെ കല്ലേറില്‍ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുകയായിരുന്ന സുജാതയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓടിയെത്തുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കു മുമ്പില്‍ ഹെല്‍മറ്റ് ധരിച്ചും ധരിക്കാതെയും ചാടിവീഴുന്ന യുവാക്കള്‍ വാഹനത്തിനു മുമ്പില്‍ കിടന്ന് ചാടി മറിയുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബൈക്ക്, ഓട്ടോ, ബസ് എന്തിനേറെ പറയണം പൊലീസ് വാഹനം പോലും വെറുതെ വിടുന്നില്ലെന്നുള്ളതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്.

ഇത്തരം അപകടങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് തന്നെ രംഗത്തെത്തുകയുമുണ്ടായി. ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ ഗതാഗതം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. എന്നാലും ടിക്ക് ടോക് എടുക്കാന്‍ മത്സരിക്കുകയാണ് നമ്മുടെ യുവാക്കള്‍.