ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു ; രാജിക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ മൂലം ഊര്‍ജിത് പട്ടേല്‍ നേരത്തെ തന്നെ രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 19ന് രാജിവയ്ക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍ പുറത്തുവന്നത്.

അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഊര്‍ജിത് പട്ടേല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പക്ഷേ കേന്ദ്രസര്‍ക്കാരിനെക്കുറിച്ചോ ധനമന്ത്രിയെക്കുറിച്ചോ ഒരു വാക്ക് പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഊര്‍ജിത് പട്ടേലിന്റെ രാജി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. നേരത്തേ തന്നെ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കടുത്ത ഭിന്നതയിലായിരുന്നു ആര്‍ബിഐ ഉന്നതമേധാവികള്‍.

അതേസമയം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നു. ഉര്‍ജിത് പട്ടേല്‍ അതിസമര്‍ഥനായ സാമ്പത്തിക വിദഗ്ധനാണെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു.

എന്നാല്‍, ഊര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വിജയ് മല്യയെ ബ്രിട്ടനില്‍ നിന്നു വിട്ടുകിട്ടുന്നതു സര്‍ക്കാരിന്റെ വിജയമല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.