ഫേസ്ബുക്കില്‍ വീണ്ടും സുരക്ഷാ വീഴ്ച്ച ; ഉപയോക്താക്കളുടെ 68 ലക്ഷത്തോളം സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച്ച. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ചിത്രങ്ങളുടെ സ്വകാര്യതയ്ക്ക് വീഴ്ച സംഭവിച്ചതായി ഫേസ്ബുക്ക് തന്നെ സമ്മതിക്കുന്നു. ഫേസ്ബുക്കില്‍ ഉണ്ടായ സാങ്കേതിക തകരാര്‍ മൂലം പുറത്തുനിന്നുള്ള ആപ്പ് നിര്‍മാതാക്കള്‍ക്ക് ഉപയോക്താക്കള്‍ സ്വകാര്യമായി പങ്കുവെച്ച ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ എടുക്കുവാന്‍ സാധിച്ചു എന്നാണു ഫേസ്ബുക്ക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍, 68 ലക്ഷം ഉപയോക്താക്കളെയും 876 ഡവലപ്പര്‍മാര്‍ നിര്‍മ്മിച്ച 1500 ആപ്ലിക്കേഷനുകളെയും ഈ ബഗ്ഗ് ബാധിച്ചിട്ടുണ്ടാവാം എന്നാണ് ഫേയ്‌സ്ബുക്കിന്റെ നിഗമനം. ഫേസ്ബുക്ക് ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും പ്രസ്തുത സ്വകാര്യതാ വീഴ്ചയില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് ഈ വര്‍ഷം ഇതുവരെ വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളില്‍ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ജിഡിപിആര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനാണ്.

പ്രശ്‌നം ബാധിച്ചിരിക്കാനിടയുള്ള ഉപയോക്താക്കളെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് സ്റ്റോറീസില്‍ പങ്കുവെച്ച ചിത്രങ്ങളും പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും എന്നാല്‍ അപ്‌ലോഡ് ആയിട്ടില്ലാത്തതുമായ ചിത്രങ്ങളും പരസ്യമായിട്ടില്ല എന്നും അധികൃതര്‍ പറയുന്നു.