മോദി പ്രഖ്യപിച്ച 15 ലക്ഷം എല്ലാ പൌരന്മാര്‍ക്കും ലഭിക്കും എന്ന് കേന്ദ്രമന്ത്രി ; പക്ഷെ സമയമെടുക്കും

പ്രധാനമന്ത്രി മോദി ഒരോ ഇന്ത്യക്കാരനും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് രാം ദാസ് അതാവാലെ വിശദമാക്കി. ഇതിനായിട്ടാണ് റിസര്‍വ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത് അവര്‍ പണം തന്നില്ല. ഈ പണം ലഭിക്കാന്‍ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് മഹാത്മാ ഗാന്ധിയുടെ സ്വപ്നം സഫലമാക്കണമെന്നും രാം ദാസ് അതാവാലെ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. ദളിതന്റെ വീട്ടില്‍ നിന്നും അദ്ദേഹം ഭക്ഷണം കഴിക്കുന്നു. എന്റെ അറിവ് ശരിയാണെങ്കില്‍ അദ്ദേഹം വിവാഹിതനുമല്ല. അതിനാല്‍ അദ്ദേഹം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കണം. ഞങ്ങളുടെ (ദളിത്) കൂട്ടത്തില്‍ നിരവധി വിദ്യാഭ്യാസ യോഗ്യരായ പെണ്‍കുട്ടികളുണ്ടെന്നായിരുന്നു രാംദാസിന്റെ പരാമര്‍ശം.

അതുപോലെ ഗുജറാത്തില്‍ ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ദളിത് യുവാക്കളെ ഗോരക്ഷാ പ്ര്വര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് രാം ദാസ് അതാവാലെ. ‘ദലിത് യുവാക്കളെ നിങ്ങള്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരൂ… വിദേശ മദ്യം കഴിക്കാം’ എന്ന രാം ദാസ് അതാവാലെയുടെ ആഹ്വാനം ഏറെ വിവാദമായിരുന്നു. ഏതൊരാള്‍ക്കും ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്നും രാംദാസ് അതാവാലെ നേരത്തെ പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കില്ലെന്ന പറഞ്ഞ ശേഷം പ്രസ്താവന തിരുത്തിയ മന്ത്രിയാണ് രാം ദാസ് അതാവാലെ. താന്‍ കേന്ദ്രമന്ത്രിയായതിനാല്‍ ഇന്ധന വില തന്നെ ബാധിക്കില്ലെന്നാണ് ലഭിക്കുന്ന അലവന്‍സിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച് രാമദാസ് ആദ്യം പറഞ്ഞത്. പരാമര്‍ശത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഇന്ധനവില വര്‍ദ്ധനയില്‍ ജനം ദുരിതത്തിലാണെന്നും വില കുറയ്ക്കാന്‍ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെടുകയായിരുന്നു.