ആറുവര്‍ഷമായി ചാരക്കേസില്‍ പാക് ജയിലില്‍ കഴിഞ്ഞ അന്‍സാരി തിരിച്ചെത്തി

ചാരക്കേസില്‍ അകപ്പെട്ട് ആറ് വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഹമീദ് അന്‍സാരി ഒടുവില്‍ മാതൃരാജ്യത്ത് തിരിച്ചെത്തി. അന്‍സാരിയെ സ്വാഗതംചെയ്യാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വാഗ അതിര്‍ത്തിയില്‍ എത്തി. 33 കാരനായ എഞ്ചിനിയര്‍ കൂടിയായ അന്‍സാരി കഴിഞ്ഞആറ് വര്‍ഷമായി ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുകയായിരുന്നു.

ഇന്ത്യയിലെത്തിയ അന്‍സാരി കുടുംബത്തോടൊപ്പം മാതൃഭൂമിയെ വന്ദിച്ചു. ജോലി ലഭിച്ചതിനെ തുടര്‍ന്ന് 2012 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് പോയ അന്‍സാരിയെ അവിടെ വച്ച് കാണാതാകുകയായിരുന്നു.

അന്‍സാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും താത്പര്യമില്ലാത്ത വിവാഹത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ അന്‍സാരി പാക്കിസ്ഥാനിലെത്തിയെന്നും ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാന്‍ അതിര്‍ത്തിയില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്‍സാരിയെ പാക്കിസ്ഥാന്‍ സൈന്യം അറസ്റ്റ് ചെയ്തത്. 2012 നവംബര്‍ 12 നായിരുന്നു സംഭവം. സൈനിക കോടതി അന്‍സാരിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അവസാനിച്ചിട്ടും അന്‍സാരിയെ ജയിലില്‍നിന്ന് മോചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലാണ് അന്‍സാരിയുടെ മോചനത്തിനായി നയതന്ത്ര സമ്മര്‍ദ്ദത്തിന് വഴിതെളിച്ചത്.