ശബരിമല ; മനിതി പ്രവര്‍ത്തകരെ തടഞ്ഞ 200 പേര്‍ക്കെതിരെ പോലീസ് കേസ്

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി പ്രവര്‍ത്തകരെ തടഞ്ഞവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചന്ദ്രാനന്ദന്‍ റോഡില്‍പ്രതിഷേധിച്ചവര്‍ക്കെതിരെയും നടപ്പന്തലിന് മുകളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുമാണ് കേസെടുത്തത്.

നാമജപവുമായി എത്തിയ ഭക്തരാണ് യുവതികളെ ചന്ദ്രാനന്ദന്‍ റോഡില്‍ തടഞ്ഞത്. ഇന്നലെ രാവിലെ ഏഴ് മണിയോടുകൂടിയാണ് തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസറായ കോഴിക്കോട് സ്വദേശി ബിന്ദു,സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജരും മലപ്പുറം സ്വദേശിയുമായ കനകദുര്‍ഗ എന്നിവര്‍ മല ചവിട്ടാനെത്തിയത്.

ഇടത് ആക്ടിവിസ്റ്റുകളായ ഇവര്‍ വരുന്ന വഴികളില്‍ ഭക്തര്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് അവരെ മാറ്റി യുവതികളുമായി മുന്നോട്ട് പോകുകയായിരുന്നു.ഭക്തരില്‍ പലര്‍ക്കും മര്‍ദ്ദനമേറ്റു.മാദ്ധ്യമസംഘത്തിനു നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി.

ചന്ദ്രാനന്ദന്‍ റോഡില്‍ എത്തിയതോടെ കൂടുതല്‍ ഭക്തര്‍ സംഘടിച്ചെത്തി.മാത്രമല്ല ആചാരലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി മുന്നറിയിപ്പും നല്‍കി.നട അടച്ചാല്‍ ക്രമസമധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അത് തടയാന്‍ പൊലീസിനാകില്ലെന്നും നിര്‍ദേശങ്ങള്‍ വന്നതോടെ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി.അല്‍പ്പസമയത്തിനുള്ളില്‍ യുവതികളെ തിരിച്ചിറക്കാനും തീരുമാനിച്ചു.

യുവതികള്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്തായാലും തിരികെ ഇറക്കണമെന്നും മറിച്ചായാല്‍ ഭക്തരുടെ പ്രതിഷേധത്തിനു മുന്നില്‍ പൊലീസിനു ഒന്നും ചെയ്യാനാകില്ലെന്നും ഉന്നത തല മുന്നറിയിപ്പുമുണ്ടായി.തുടര്‍ന്നാണ് യുവതികളെ തിരികെയിറക്കിയത്.ഇതിനിടയില്‍ കനകദുര്‍ഗ്ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ അവരെ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് കൊണ്ടുപോയത്.