ശബരിമല ; സംസ്ഥാനമെങ്ങും പ്രതിഷേധം ; സംഘര്‍ഷം, തെരുവുയുദ്ധം ; നാളെ ഹര്‍ത്താല്‍

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ഇരു കൂട്ടരും മുഖാമുഖം നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് അക്രമം തുടങ്ങിയത്. വലിയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നു. മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാര്‍ക്ക് നേരെ കല്ലേറ് നടത്തി.

സിപിഎമ്മുകാര്‍ തിരിച്ചും കല്ലേറ് തുടങ്ങി. കല്ലേറ് രൂക്ഷമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.രണ്ട് തവണ ലാത്തിച്ചാര്‍ജ് നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍ പൊലീസുകാര്‍ക്കും അക്രമികള്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് പല സ്ഥലങ്ങളില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരം കള്ളിക്കാട് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആലുംമൂട്ടിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു.

കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞ് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു.

പത്തനംതിട്ട തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച കര്‍മ്മസമിതി കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹര്‍ത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്.