പൊതുപണിമുടക്ക് ; ശബരിമലയില്‍ തീര്‍ഥാടകര്‍ കുറഞ്ഞു

രണ്ടു ദിവസമായി തുടരുന്ന പൊതുപണിമുടക്ക് ശബരിമല തീര്‍ത്ഥാടനത്തേയും ബാധിച്ചു. പണിമുടക്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും സന്നിധാനത്ത് ദര്‍ശനത്തിന് കുറച്ചുപേര്‍ മാത്രമാണ് എത്തുന്നത്.

ഉച്ചവരെ മുപ്പത്തിയയ്യായിരത്തോളം പേരാണ് ദര്‍ശനം നടത്തിയത്. ഞായാറാഴ്ചയും തിങ്കളാഴ്ചയുമായി ഒരു ലക്ഷത്തിലേറെ ഭക്തരെത്തിയ സന്നിധാനത്ത് ഇന്ന് തിരക്ക് വളരെ കുറവാണ്. വലിയ നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും ഭക്തരുടെ വരിയില്ല. പടി കയറിയെത്തുന്ന തീര്‍ത്ഥാടകരെ ഫ്‌ലൈ ഓവര്‍ ഒഴിവാക്കി നേരിട്ട് ദര്‍ശനത്തിന് കടത്തിവിട്ടു പലപ്പോഴും. മണിക്കൂറുകളുടെ കാത്തുനില്‍പ് ഒഴിവായത് തീര്‍ത്ഥാടകര്‍ക്കും ആശ്വാസമായി.

പമ്പാ സര്‍വീസുകളെ പണിമുടക്ക് ബാധിച്ചിട്ടില്ല. ഇന്നലത്തേതുപോലെ കോണ്‍വോയ് അടിസ്ഥാനത്തിലല്ലായിരുന്നു സര്‍വീസുകള്‍. പമ്പയില്‍ നിന്ന് അന്തര്‍ സംസ്ഥാന സര്‍വീസുകളും ഇന്ന് ഓടിച്ചു. എവിടേയും തടയുന്നില്ലെങ്കിലും നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ കുറവാണ്. ഇതിനിടെ മകരവിളക്കിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.

മകരജ്യോതി ദര്‍ശനം അനുവദിച്ചിരുന്ന പമ്പാ ഹില്‍ടോപ്പില്‍ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാപരിശോധന നടത്തി. പൊലീസ്, ജിയോളജി, റവന്യൂ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടായിരുന്നു.