നാട്ടുകാര്‍ക്ക് തുണിയുരിയാന്‍ വയ്യ ; പാരീസിലെ നഗ്ന ഭക്ഷണശാല അടച്ചുപൂട്ടി

തുണി ഉടുക്കാതെ ആഹാരം കഴിക്കാം എന്ന പേരില്‍ വാര്‍ത്തകളില്‍ ഇടംനേടിയ പാരീസിലെ ഭക്ഷണശാല അടച്ചുപൂട്ടുന്നു. ഭക്ഷണശാലയില്‍ കഴിക്കാന്‍ ആളില്ലാത്തതിനാലാണ് കട പൂട്ടാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചത്. ഒ നാച്ചുറല്‍ എന്നാണ് ഭക്ഷണശാലയുടെ പേര്.

2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മൈക്ക്, സ്റ്റീഫന്‍ എന്ന ഇരട്ട സഹോദരങ്ങളുടെ ആശയത്തിലായിരുന്നു നഗ്‌ന റെസ്റ്റൊറന്റ് ആരംഭിച്ചത്. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരും റെസ്റ്റൊറന്റിലേക്ക് എത്താനില്ലാത്ത അവസ്ഥയാണ്. ഒ നാച്ചുറലില്‍ എത്തിയാല്‍ ഏത് സമയവും നഗ്‌നരായി ഭക്ഷണം കഴിക്കാവുന്നതാണ്.

ഇവിടെ എത്തിയാല്‍ കൈ കഴുകാനായി വാഷ് റൂമിലേക്കല്ല ആദ്യം പോകുന്നത്, പകരം ചേയ്ഞ്ച് റൂമിലേക്കാണ്. ചെയ്ഞ്ച് റൂമില്‍ വസ്ത്രവും, മൊബൈലും, ക്യാമറയുമെല്ലാം ലോക്കറില്‍ വെക്കണം. പിന്നീടാണ് തീന്‍ മേശയിലേക്ക് എത്തുന്നത്. ക്യാമറയും, മൊബൈല്‍ഫോണും റെസ്റ്റൊറന്റില്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.

ഇവിടെ നിന്നും ലഭിക്കുന്ന ഒരു ചെരുപ്പ് മാത്രം ധരിച്ചാണ് ഭക്ഷണം കഴിക്കാനിരിക്കുന്നത്. എന്നാല്‍ റെസ്റ്റൊറന്റിലെ വെയ്റ്റര്‍മാര്‍ വസ്ത്രം ധരിച്ചാണ് ഭക്ഷണവുമായി വരുന്നത്. എന്നാല്‍ ആദ്യകാലങ്ങളില്‍ നല്ല സ്വീകാര്യത ലഭിച്ച ഹോട്ടല്‍ പിന്നീട് ആളുകള്‍ക്ക് അപ്രിയമായി മാറുകയായിരുന്നു.