കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ; എംഎൽഎമാർക്ക് സീറ്റില്ല മോദിയ്ക്കൊപ്പം സുരേഷ് ഗോപിക്കും രാജഗോപാലിനും ഇരിപ്പിടം
വിവാദങ്ങള്‍ക്ക് നടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. എന്നാല്‍ ഉദ്ഘാടന ചടങ്ങിനെയും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ചടങ്ങില്‍ നിന്ന് സ്ഥലം മേയറെയും എംഎല്‍എമാരെയും ഒഴിവാക്കിയത് വിവാദമായി. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ എം കെ പ്രേമചന്ദ്രനാണെന്നും മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
പ്രധാനമന്ത്രിയെക്കൂടാതെ ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പടെ 12 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടമുള്ളത്. കൊല്ലം എംഎല്‍എ മുകേഷിനൊപ്പം നേമം എംഎല്‍എ ഒ രാജഗോപാലാണ് വേദിയിലുള്ളത്. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ്‌ഗോപിയും വി മുരളീധരനും വേദിയില്‍ ഇടമുണ്ട്. മറ്റ് എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ് എന്നിവരും വേദിയിലുണ്ടാകും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവര്‍ക്കും വേദിയിലിടമുണ്ട്.
ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ നിന്ന് ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ ഇടത് എംഎല്‍എമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇരവിപുരം എംഎല്‍എ എം നൗഷാദിനെയും ചവറ എംഎല്‍എ എന്‍ വിജയന്‍ പിള്ളയെയുമാണ് ഒഴിവാക്കിയതായി ആരോപണമുയരുന്നത്.
എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭ കെടുത്താനായി ഉന്നയിക്കുന്ന വെറും ആരോപണങ്ങളാണെന്നും എല്ലാ എംഎല്‍എമാരെയും വേദിയിലേക്ക് ക്ഷണിക്കാനാകില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
മുഖ്യമന്ത്രി ഫെബ്രുവരി 2-ന് ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യുമെന്ന് അപ്രതീക്ഷിതപ്രഖ്യാപനം വന്നതോടെ വലിയ രാഷ്ട്രീയവിവാദങ്ങളാണ് ഇതേക്കുറിച്ച് ഉയര്‍ന്നത്. പണി മുഴുവന്‍ കഴിഞ്ഞു എങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണ് ബൈപ്പാസ്.