അഴിമതിക്കേസില്‍ സായ് ഡയറക്ടര്‍ എസ്‍കെ ശർമ അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു
അഴിമതിയുമായി ബന്ധപ്പെട്ട് സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലെ ഡയറക്ടറുള്‍പ്പെടെ ആറുപേരെ സി.ബി.ഐ. അറസ്റ്റുചെയ്തു.
സായി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്. സ്‌പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡയറക്ടര്‍ എസ്.കെ. ശര്‍മ, ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യു.ഡി. ക്ലാര്‍ക്ക് വി.കെ. ശര്‍മ, സ്വകാര്യ കരാറുകാരന്‍ മന്‍ദീപ് അഹൂജ, ജീവനക്കാരന്‍ യൂനുസ് തുടങ്ങിയവരാണ് അറസ്റ്റിലായതെന്ന് സി.ബി.ഐ. അറിയിച്ചു.
19 ലക്ഷം രൂപയുടെ ബില്‍ പാസാക്കാന്‍ സായി ഉദ്യോഗസ്ഥര്‍ മൂന്നുശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. ഡല്‍ഹിയിലെ ലോധി മേഖലയിലെ ഓഫീസില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.