എൻഡോസൾഫാൻ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു ; സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു

എന്‍ഡോസള്‍ഫാന്‍ സമരം സമരം ഒത്തുതീരാന്‍ സാധ്യത. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് തന്നെ ചര്‍ച്ച നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തുന്ന സമരം ഇന്ന് അഞ്ചാം ദിവസത്തിലാണ്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ സങ്കടയാത്ര പൊലീസ് തടഞ്ഞിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

ഒത്തുതീര്‍പ്പായില്ല എങ്കില്‍ രാപ്പകല്‍ സമരത്തിലേക്ക് നീങ്ങാനും ആലോചനയുണ്ട്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി സാമൂഹിക പ്രവര്‍ത്തക ദയാഭായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുകയാണ്. എട്ടു കുട്ടികളും അവരുടെ രക്ഷാകര്‍ത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് സങ്കട യാത്ര നടത്തുന്നത്. ചര്‍ച്ച സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് സമരക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

അതേസമയം ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ല. കൊല്ലത്തും, ചങ്ങനാശ്ശേരിയിലും വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കാനായി അദ്ദേഹം രാവിലെ യാത്ര തിരിച്ചിരിക്കുകയാണ്. സങ്കടയാത്ര ക്ലിഫ് ഹൗസിന് സമീപത്ത് വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.