മോദി ഭക്തി കാരണം വിവാഹിതരായി ; ഇപ്പോള്‍ ജീവിതം തന്നെ വഴിമുട്ടി എന്ന വെളിപ്പെടുത്തലുമായി യുവതി

നരേന്ദ്രമോദിയോടുളള ആരാധനയുടെ പേരില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ ദമ്പതികള്‍ ഇപ്പോഴെത്തി നില്‍ക്കുന്നത് വിവാഹമോചനത്തിന്റെ വക്കില്‍. തങ്ങളുടെ വിവാഹത്തിന് കാരണം മോദിയാണെന്ന കുറിപ്പോടെ ‘നമോ’ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ പോസ്റ്റിട്ട് ഒരു മാസത്തിന് ശേഷം തനിക്ക് അബദ്ധം പറ്റി എന്ന വെളിപ്പെടുത്തലുമായി എത്തിരിക്കുകയാണ് ഭാര്യ.

ഗുജറാത്തിലെ ജാംന നഗര്‍ സ്വദേശികളായ ജയ്ദേവ് എന്ന യുവാവും അല്‍പ്പിക എന്ന യുവതിയുമാണ് മോദിയോടുള്ള സ്നേഹം കാരണം ജീവിതത്തില്‍ ഒരുമിച്ചത്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മോദിയെ അനുകൂലിച്ച് ജയ്ദേവ് ഇട്ട പോസ്റ്റ് അല്‍പ്പിക ലൈക്ക് ചെയ്തിരുന്നു. ഈ ലൈക്കാണ് ഇവരെ ജീവിതത്തില്‍ ഒന്നിപ്പിച്ചത്. ഡിസംബര്‍ 31 നായിരുന്നു ഇരുവരുടെയും വിവാഹം.

നമോ എഗെയ്ന്‍ എന്ന് എഴുതിയ ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ഇരുവരുടെയും ചിത്രവും പ്രണയ കഥ പറഞ്ഞുകൊണ്ടുള്ള കുറിപ്പും ജയ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് വൈറല്‍ ആയിരുന്നു. എന്നാല്‍ ആ ചിത്രം തന്റെ അനുവാദം കൂടാതെ ജയ്ദേവ് പ്രസിദ്ധിക്കായി പടം ഉപയോഗിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ അല്‍പ്പിക.

ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അല്‍പ്പിക ഉന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നോടുണ്ടായിരുന്ന പ്രണയം പോലും സത്യമാണോ എന്ന് സംശയിക്കുന്നതായും ജയ്‌ദേവിന്റെ മോദി ഭക്തി പോലും കപടമാണെന്നും അല്‍പിക പറയുന്നു. ജയ്ദേവും കുടുംബവും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും വീടിന് പുറത്ത് പോകാന്‍ അനുവാദമില്ലെന്നും ഭര്‍ത്താവിന് സംശയരോഗമാണെന്നും ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം വേണമെന്നും അല്‍പിക പറയുന്നു. സഹികെട്ട് താന്‍ ആത്മഹത്യ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.