പുല്‍വാമ ആക്രമണവിവരം അറിഞ്ഞ സമയം മോദി ഫിലിം ഷൂട്ടിങ്ങില്‍ ; ആരോപണവുമായി കോണ്ഗ്രസ്

പുല്‍വാമയിലെ ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ആക്രമണ വിവരം അറിയുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു മോദി. വിവരം അറിഞ്ഞിട്ടും നാലു മണിക്കൂര്‍ വരെ മോദി ഷൂട്ടിങ്ങ് തുടര്‍ന്നു. ഷൂട്ടിങ്ങ് കഴിഞ്ഞിറങ്ങിയവര്‍ തനിക്ക് ജയ് വിളിച്ചപ്പോള്‍ അവരെ മോദി അഭിവാദ്യം ചെയ്തുവെന്നും ഇതു പോലെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല എന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല ആഞ്ഞടിച്ചു.

മോദി കപട ദേശീയ വാദിയാണ്. ചായ കുടിയും കഴിഞ്ഞാണ് മോദി രാം നഗര്‍ ഗസ്റ്റ് ഹൗസ് വിട്ടത്.40 ജവാന്‍മാര്‍ മരിച്ചു കിടന്നപ്പോള്‍ ചായയും ഭക്ഷണവും എങ്ങനെ മോദിയുടെ തൊണ്ടയില്‍ നിന്നിറങ്ങിയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അധികാര ദാഹത്താല്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. ആര്‍ ഡി എക്‌സും റോക്കറ്റ് ലോഞ്ചറുമായി തീവ്രവാദികള്‍ക്ക് എങ്ങനെ എത്താനായി, കനത്ത സുരക്ഷയുള്ള ദേശീയ പാതയില്‍ ബോംബ് നിറച്ച വാഹനം എങ്ങനെ എത്തിയെന്നും അവര്‍ ചോദിച്ചു.

സൗദിയുമായുള്ള സംയുക്ത പ്രസ്താവനയില്‍ പാക് പിന്തുണയോടെ ജയ്ഷയും മസൂദ് അസറും പ്രവര്‍ത്തിക്കുന്നുവെന്ന് ഉള്‍പ്പെടുത്താനുള്ള ധൈര്യം മോദിക്ക് ഉണ്ടാകാത്തതെന്തെന്നും കോണ്‍ഗ്രസ് ചോദിച്ചു. തിരിച്ചടിക്ക് പിന്തുണ കൊടുക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെയും മോദിയുടെയും വീഴ്ചകള്‍ ദേശീയ വാദികളായ തങ്ങള്‍ക്ക് ചോദ്യം ചെയ്യാമെന്നും രണ്‍ദീപ് സിങ്ങ് സുര്‍ജേവാല വ്യക്തമാക്കി. കൂടാതെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ ഭൗതിക ശരീരത്തിന് സമീപത്ത് നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഫോട്ടോയും കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.