നടിയെ പീഡിപ്പിച്ച കേസ്; വിചാരണ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റരുത് എന്ന് ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണമെന്നാണ് ആവശ്യം. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനാണ് ദിലീപിന്റെ അപേക്ഷ. നടിക്ക് എന്തിനു പ്രത്യേക പരിഗണന നല്‍കണം എന്നും ദിലീപ് ചോദിച്ചു.

വനിതാ ജഡ്ജി വേണമെന്നും വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നുമായിരുന്നു നടിയുടെ ഹര്‍ജി. ഇതിനെ എതിര്‍ത്താണ് ദിലീപിന്റെ നീക്കം. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ വിചാരണ വൈകിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമുള്ള നടിയുടെ ആവശ്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ചോദിച്ചെന്ന് ഹൈക്കോടതി വിശദമാക്കി അതിന് നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി ദിലീപിനെ അറിയിച്ചു.