മോദിയുടെ ശ്രമം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ : കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല. ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാകിസ്ഥാനെ എതിരിടുന്നതിന് കാശ്മീരികളെ കൂടെ നിര്‍ത്തേണ്ടതുണ്ട്.അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അതേ സമയം പാകിസ്ഥാനെതിരെ നടപടിയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി രംഗത്തെത്തിയിരുന്നു. ഇനിയെങ്കിലും പാകിസ്ഥാന്‍ പാഠം പഠിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു. പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയേയോ മനോബലത്തേയോ നേരിടാന്‍ ഒരിക്കലും സാധ്യമല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ സാഹചര്യത്തിലൊക്കെ പാകിസ്ഥാന് തോല്‍വി മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണം. ഇല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നുമായിരുന്നു ആന്റണിയുടെ പ്രതികരണം.