റഫാല്‍ ; മോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ട് : രാഹുൽ ഗാന്ധി
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിലൂടെ ദസോ ഏവിയേഷന് ലാഭം ഉണ്ടായി. ഗ്യാരണ്ടി ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് മോദിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക രഹസ്യനിയമത്തിനുപിന്നില്‍ ഒളിക്കാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
റഫാല്‍ കേസില്‍ സുപ്രീംകോടതി നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു എ.ജി. കോടതിയെ അറിയിച്ചത്. മോഷണംപോയ അതിപ്രധാന രേഖയായതിനാല്‍ ഇത് പരിഗണിക്കരുതെന്നും ഈ രേഖകള്‍ പുറത്തുവന്നത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നും എ.ജി. വാദിച്ചിരുന്നു.