പൊതുവേദിയില്‍ പരിഹസിച്ചു ; മോദിക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരുടെ സംഘടന

പൊതുവേദിയില്‍ ഡിസ്ലെക്സിയ രോഗികളെ പരിഹസിച്ച പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി സംഘടന. തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടിഎആര്‍എറ്റിഡിഎസി ( തമിഴ്‌നാട് അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ഓള്‍ ടൈപ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് കെയര്‍ഗീവേര്‍സ്) യാണ് മോദിക്ക് എതിരെ ചെന്നൈയിലെ സെയ്ദാപേട്ടിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടി വിദ്യാര്‍ത്ഥികളുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ മോദി ഡിസ്‌ലെക്‌സിയ എന്ന അവസ്ഥയേയും അതിലൂടെ കടന്നുപോകുന്ന രോഗികളേയും പരിഹസിച്ചത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് വരെ ഇതിനേക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ടിഎആര്‍എറ്റിഡിഎസി ന്റെ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ് നമ്പുരാജന്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിയുമായുള്ള സംഭാഷണത്തിനിടെ ഡിസ്ലെക്സിയ എന്ന രോഗാവസ്ഥയെ പ്രധാനമന്ത്രി പരിഹസിച്ചത് അംഗീകരിക്കാനാവില്ല.

ഡിസ്‌ലെക്‌സിയ എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രധാനമന്ത്രിയുടെ പ്രസ്താവന ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ക്ഷമാപണം നടത്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതുവരെ അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും സെക്രട്ടറി നമ്പുരാജന്‍ പറഞ്ഞു. ഇനിയും പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ ആവില്ലെന്നും നമ്പുരാജന്‍ പറഞ്ഞു. പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.