മത്സരിക്കാന്‍ തയ്യറായി സരിതാ നായരും ; കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയാകും

സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ് നായരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു. ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സരിത വ്യക്തമാക്കുന്നത് . തന്റെ കൈവശം ഉള്ള തെളിവുകള്‍ പുറത്തുവിട്ടു പ്രചാരണം നടത്തുമെന്നും അവര്‍ പറയുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികക്കായി കാത്തിരിക്കുകയാണെന്നും അതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സരിത പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലുമാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചത്. തന്നെ പീഡിപ്പിച്ച നാലു പേരും (ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍) മത്സരിക്കുന്നുണ്ടെങ്കില്‍ അതില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയാകും മത്സരിക്കുക. മറ്റ് മൂന്നു പേര്‍ക്കുമെതിരെ തെളിവുകള്‍ പുറത്തുവിട്ട് പ്രചാരണം നടത്തും. ഉമ്മന്‍ചാണ്ടി പിന്മാറി മറ്റു മൂന്നു പേര്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അതില്‍ കെ സി വേണുഗോപാലിനെതിരെയാകും താന്‍ സ്ഥാനാര്‍ത്ഥിയാകുക. മറ്റ് രണ്ടു പേര്‍ക്കുമെതിരെ പ്രചരണം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയോടെ ആയിരിക്കില്ല താന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമെന്ന ആരോപണം ഉയരാനിടയുണ്ട്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ചിലര്‍ ശ്രമിച്ചേക്കാം. എന്നാല്‍ ഒറ്റക്കായിരിക്കും താന്‍ മത്സരിക്കുക. നീതി നിഷേധിക്കപ്പെട്ടവളാണ് താന്‍. നീതി ലഭിക്കുക എന്നത് ഏതൊരു സ്ത്രീയുടേയും അവകാശമാണ്. അതിനു വേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നേരത്തേ നല്‍കിയ പരാതിയായിരുന്നു അത്. ഗുണകരമായ നടപടി ഉണ്ടാകാത്തതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.