ഇലക്ഷനായപ്പോള്‍ മോദി ചായക്കടക്കാരന്‍ മാറി കാവല്‍ക്കാരനായി എന്ന് പരിഹസിച്ച് മായാവതി

നരേന്ദ്രമോദിയുടെ ചൗകിദാര്‍ ക്യാമ്പയിനെ പരിഹസിച്ച് ബിഎസ്പി നേതാവ് മായാവതി. ‘ചൗകിദാര്‍ ക്യാമ്പയിന്‍ ആരംഭിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് നിരവധി പേരും ചൗകിദാര്‍ എന്ന് അവരുടെ പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഇതോടെ നരേന്ദ്രമോദി കാവല്‍ക്കാരനായിരിക്കുന്നു. ഇനി മേലില്‍ അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞിരുന്നത് പോലെ ചായക്കടക്കാരന്‍ ആയിരിക്കുകയില്ല.

ബിജെപി ഭരണത്തിന് കീഴില്‍ എന്തൊരു മാറ്റമാണ് ഇന്ത്യയില്‍ വന്നത്, സബാഷ് ‘മായാവതി ട്വീറ്റ് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കിയ ചായക്കടക്കാരന്‍ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് മായാവതിയുടെ പരിഹാസം.

2014ല്‍ തെരഞ്ഞെടുപ്പ് കാലത്ത് താനൊരു ചായക്കടക്കാരനാണെന്ന് പ്രചാരണവേദികളില്‍ മോദി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇക്കുറി രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശം തരംഗമായതോടെയാണ് ഞാനും കാവല്‍ക്കാരനാണ് എന്ന് പറഞ്ഞുള്ള ചൗകിദാര്‍ ക്യാമ്പയിന്‍ മോദി ആരംഭിച്ചത്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെല്ലാം ഇന്ത്യയുടെ കാവല്‍ക്കാരാണ് എന്നതാണ് ക്യാമ്പയിന്റെ ടാഗ് ലൈന്‍.