കോഴയില്‍ കുരുങ്ങി ബിജെപി ; കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കി

കോഴയില്‍ കുരുങ്ങി ബി ജെ പിയും കേന്ദ്രസര്‍ക്കാരും. കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ് യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു. 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയെന്ന കാരവന്‍ മാഗസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ പക്കല്‍ ഉള്ള യെദ്യൂരപ്പയുടെ ഡയറിയുടെ പകര്‍പ്പും കോണ്‍ഗ്രസ് പുറത്തുവിട്ടു.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരിക്കും അരുണ്‍ ജെറ്റ്ലിക്കും 150 കോടി വീതം നല്‍കിയെന്ന് യെദ്യൂരപ്പയുടെ ഡയറി ഉദ്ധരിച്ച് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്‍കി . രാജ്നാഥ് സിങ്ങിന് 100 കോടിയും അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി വീതവും നല്‍കി. ജഡ്ജിമാര്‍ക്ക് 500 കോടി നല്‍കിയതായും യെദ്യൂരപ്പയുടെ ഡയറിയില്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടിയും നല്‍കിയതായും കാരവന്‍ വ്യക്തമാക്കുന്നുണ്ട്.

ബിജെപി നേതാക്കള്‍ക്ക് യെദ്യൂരപ്പ പണം നല്‍കിയ തീയതിയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2009 ജനുവരി 17ന് പണം നല്‍കിയതായിട്ടാണ് കാരവന്‍ പറയുന്നത്. ബിജെപി കേന്ദ്ര കമ്മറ്റിക്ക് പണം നല്‍കിയത് 2009 ജനുവരി 18നാണ്. വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2008 11 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു യെദ്യൂരപ്പ.

മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. 2017 മുതല്‍ ആദായനികുതി വകുപ്പിന്റെ പക്കല്‍ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കല്‍ എവിടെ നിന്നാണെന്നും ആര്‍ക്കും അറിയില്ല.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകള്‍ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പിന്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.