നരേന്ദ്രമോദി നാമനിർദേശപത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു
നരേന്ദ്രമോദി നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് ആരോപണം. ഗാന്ധിനഗറില്‍ സ്വന്തം പേരില്‍ ഭൂമിയുണ്ടെന്ന് 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുളള തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം മറച്ചുവെച്ച മോദി മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നല്‍കിയത്. ഇത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നു.
ഗുജറാത്തിലെ ഗാന്ധിനഗര്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്നമ്പര്‍ 411 ന്റെ ഉടമസ്ഥനാണെന്ന് 2007ലെ സത്യവാങ്മൂലത്തില്‍ മോദി അവകാശപ്പെട്ടിരുന്നു. 2014ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിലും മോദിയാണ് ഭൂമിയുടെ ഉടമസ്ഥന്‍.
എന്നാല്‍ 2012ലേയും 2014ലേയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഇക്കാര്യമില്ല. പകരം പ്ലോട്ട്നമ്പര്‍ 401 എയുടെ 4 ഉടമസ്ഥരില്‍ ഒരാളെന്നാണ് മോദി രേഖപ്പെടുത്തിയിരിക്കുന്നത്. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ സത്യവാങ്മൂലത്തിലും ഇതേഭൂമി ഇടംപിടിച്ചതാണ് വിചിത്രമായ കാര്യം. ഗാന്ധിനഗറില്‍ സെക്റ്റര്‍ ഒന്നില്‍ പ്ലോട്ട്നമ്പര്‍ 401ന്റെ മുഴുവന്‍ ഉടമസ്ഥതയും തനിക്കാണെന്ന് ജെയ്റ്റിലിയുടെ പറഞ്ഞു.
2014ലാകട്ടെ മോദിയുടേതിനു സമാനമായ അവകാശവാദം ജെയ്റ്റിലി ഉന്നയിച്ചു. പ്ലോട്ട്നമ്പര്‍ 401എയുടെ നാല് ഉടമസ്ഥരില്‍ ഒരാള്‍. മോദിയുടേയും ജെയ്റ്റിലിയുടേയും പേരിലുളളത് സര്‍ക്കാര്‍ ഭൂമിയാണെന്നതാണ് മറ്റൊരു വസ്തുത. ഭൂമി വിവാദത്തില്‍ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതു താല്‍പര്യ ഹര്‍ജി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ ഈ മാസം 26നാണ് നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത്. ഇതിനോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ ഭൂമിയുടെ കാര്യത്തില്‍ നല്‍കുന്ന വിവരം എന്തായിരിക്കും എന്നത് പുതിയ വിവാദത്തില്‍ നിര്‍ണ്ണായകം ആയിരിക്കും. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. കാരവന്‍ മാഗസിന്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.