ആന്ധ്ര വിട്ട് ഫോനി ഒഡീഷയില്‍; ശേഷം ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക്

ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഫോനി ചുഴലിക്കാറ്റ് ഇപ്പോള്‍ പൂര്‍ണമായും ഒഡീഷയിലാണ് ഉള്ളത്. ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫോനി ബാധിച്ചത്. കാറ്റ് തീരം വിട്ടതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്.

ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും കാറ്റ് ബംഗ്ലാദേശിലേക്ക് കടക്കും. അവിടെ നിന്നും ആസാം വഴി വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കും. ആസാം എത്തുമ്പോഴേക്കും കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. കര തൊടുന്നതോടെ കാറ്റിന്റെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചുഴലിക്കൊടുങ്കാറ്റിന്റെ വരവ് കണക്കിലെടുത്ത് ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ തന്നെ അടിച്ചിട്ടിരുന്നു. ചുഴലിക്കാറ്റ് ഒഡീഷന്‍ തീരത്ത് എത്തിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും ഇന്ന് അടച്ചിട്ടും. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ ഇതിനോടകം റദ്ദാക്കി കഴിഞ്ഞു. കിഴക്കന്‍-കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഫലത്തില്‍ കിഴക്കന്‍ മേഖല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

240 കിമീ വേ?ഗതയില്‍ ഫോനി ഒഡീഷന്‍ തീരത്ത് എത്തിയതോടെ അതീവജാഗ്രതയിലാണ് ഇന്ത്യയുടെ കിഴക്കന്‍ തീരം. ചുഴലിക്കാറ്റ് തീരത്തോട് അടുത്തതിന് പിന്നാലെ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇന്നലെ മുതല്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

9 അടി ഉയരത്തില്‍ വരെ തിരമാലകളടിക്കാം എന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ കടല്‍തീരത്തേക്ക് പോകരുതെന്നും സുരക്ഷിത സ്ഥാനത്ത് അഭയം പ്രാപിക്കണമെന്നുമാണ് അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദ് കാലാവാസ്ഥാ നിരീക്ഷ കേന്ദ്രം രാവിലെ പതിനൊന്ന് മണിക്ക് പുറത്തു വിട്ട വിവരം അനുസരിച്ച് 240 മുതല്‍ 245 കിമീ വേഗതയിലാണ് ഒഡീഷന്‍ തീരത്തേക്ക് കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റ് പൂര്‍ണമായും കരയിലേക്ക് പ്രവേശിക്കാന്‍ മൂന്ന് മണിക്കൂറോളം വേണ്ടി വരും. പശ്ചിമബംഗാള്‍ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്.