മോദിക്ക് ക്ലീന്‍ചിറ്റ് ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീംകോടതി തള്ളി

തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ക്ക് അടിക്കടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതിനു എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചട്ടവിരുദ്ധമായി ഒന്നിമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് തീരുമാനം. ഇപ്പോഴത്തെ ഉത്തരവില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന് വേണ്ടി സിറ്റിംഗ് ലോക്സഭാംഗം കൂടിയായ സുസ്മിത ദേവ് ആണ് ഹര്‍ജിക്കാരി. ‘ഒരേ ആരോപണം; യോഗിക്ക് എതിരെ നടപടി, മോദിക്കും ഷായ്ക്കും ക്ലീന്‍ ചിറ്റ്’ ഇതാണ് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയുടെ ഉള്ളടക്കം. നരേന്ദ്രമോദിയക്കും അമിത്ഷായ്ക്കുമെതിരായ പരാതികളെ പരിഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസ്വാഭാവിക ശൈലിയെയാണ് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവരെയും തുടര്‍ച്ചായി കുറ്റവിമുക്തരാക്കുന്നു. യോഗി ആദിത്യനാഥ്, മായാവതി, മേനക ഗാന്ധി, പ്രഗ്യ സിങ് താക്കൂര്‍ എന്നിവര്‍ക്ക് എതിരെ എടുത്ത നടപടികളുടെ ഉത്തരവുകളാണ് ഉദാഹരണമായി സത്യവാങ്മൂലത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ മാതൃക പെരുമാറ്റ ചട്ട ലംഘന പരാതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടിയുടെ ഉത്തരവുകളും കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.