അവസാനം വാർത്താ സമ്മേളനം വിളിച്ചു മോദി ; കൂട്ടിന് അമിത് ഷായും
സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ആദ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു.
ഭരണനേട്ടം എണ്ണിപ്പറഞ്ഞാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സാധാരണക്കാരന്റെ ജീവിതനിലവാരം മോദിയുടെ ഭരണകാലത്ത് ഉയര്‍ന്നെന്നും, വികസനം വര്‍ദ്ധിച്ചെന്നും, എല്ലാ ആറ് മാസത്തിലും ഒരോ പുതിയ പദ്ധതികള്‍ കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു.
വന്‍ഭൂരിപക്ഷത്തോടെ, മൂന്ന് പതിറ്റാണ്ടിന് ശേഷം ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. കൃഷിക്കാര്‍ മുതല്‍, മധ്യവര്‍ഗക്കാര്‍ വരെയുള്ളവര്‍ക്കായി പദ്ധതികള്‍ കൊണ്ടുവന്നു. ആയുഷ്മാന്‍ഭാരത്, ജന്‍ധന്‍യോജന എന്നിവ നേട്ടങ്ങളാണെന്നും അമിത് ഷാ എണ്ണിപ്പറയുന്നു.
തെരഞ്ഞെടുപ്പ് രംഗത്താകട്ടെ ബിജെപി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് അമിത് ഷാ പറഞ്ഞു. കൃത്യമായ പദ്ധതിയോടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. ആറ് സര്‍ക്കാരുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇപ്പോള്‍ രാജ്യമെങ്ങുമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപി സര്‍ക്കാരുകള്‍ എത്തി. സഖ്യസര്‍ക്കാരുകള്‍ രൂപീകരിച്ചു.
അതേസമയം ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പ്രസ്താവനയെ നരേന്ദ്രമോദി തള്ളി . പ്രജ്ഞയുടെ പരാമര്‍ശം പൊറുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രജ്ഞയ്ക്ക് മാപ്പ് നല്‍കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണം ഇന്ന് അവസാനിരിക്കെയാണ് പ്രജ്ഞയെ തള്ളി പ്രധാനമന്ത്രി രംഗത്തെത്തിയത്. വിഷയത്തില്‍ മോദിയുടെ ആദ്യത്തെ പ്രതികരണമാണിത്.
വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞയെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. പ്രജ്ഞയുടെ പ്രസ്താവന ഗോഡ്‌സെയെ ഏറെ സന്തോഷിപ്പിച്ചു കാണുമെന്നും പ്രജ്ഞ മാപ്പ് പറയേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. മഹാത്മ ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു ബിജെപി നേതാവ് അനില്‍ സൗമിത്ര പ്രതികരിച്ചത്.