ഗുഹയിലെ ധ്യാനത്തില്‍ നിന്ന് മഞ്ഞുപാതയിലേക്ക് ഏകാകിയായി (ക്യാമറമാനൊപ്പം) മോദി

നമ്മുടെ പ്രധാനമന്ത്രി തൊടുന്നത് എല്ലാം അബദ്ധം ആകുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു വരുന്നത് . റഡാറില്‍ തുടങ്ങി ഈ മെയില്‍ ഡിജിറ്റല്‍ ക്യാമറാ അവസാനമായി പ്രസ്സ് മീറ്റ് എല്ലാം ദുരന്തമായി ഭവിക്കുകയായിരുന്നു. ഏറ്റവും അവസാനമായി തപസും പ്രാര്‍ത്ഥനയുമായി കഴിയാം എന്ന് വിചാരിച്ചിട്ടും അതും ട്രോള്‍ ആവുകയാണ് ഇപ്പോള്‍.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാര്‍ഥനയും നടത്തിയിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ മോദി ക്ഷേത്രത്തിനടുത്തുള്ള ഗുഹയില്‍ പോയി തപസിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ക്യാമറാമാനൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോദിയുടെ നടിപടി സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുകയാണ്.

സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഏകാകിയായി ധ്യാനത്തില്‍ ഇരിക്കുമ്പോളും ക്യാമറാമാന്‍ കൂടെ ഉണ്ടായിരുന്നു. അതുകഴിഞ്ഞു ഇരുവശത്തും മഞ്ഞുവീണു കിടക്കുന്ന പാതയില്‍ക്കൂടി ജുബ്ബപോലുള്ള വസ്ത്രം ധരിച്ചു നടക്കുന്ന മോദിയുടെ ചിത്രമാണു ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

അരയില്‍ കാവിനിറത്തിലുള്ള തുണിയും കെട്ടിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശുകാരുടെ പരമ്പരാഗത വസ്ത്രരീതിയുടെ ഭാഗമായ ‘ഹിമാചലി തൊപ്പി’യും ധരിച്ചിട്ടുണ്ട്. കുത്തിനടക്കാന്‍ കൈയില്‍ വടിയുമുണ്ട്.