നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹർജി പരിഗണിക്കുക ജൂലൈ മൂന്നിന് ശേഷം

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതി ദിലീപിന്റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ജൂലൈ മൂന്നിന് ശേഷം ഹര്‍ജി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ തീരുമാനമായ ശേഷം മാത്രമേ നടപടിയുണ്ടാകൂ. കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു.

കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപിന്റെ അപ്പീല്‍ ഹൈക്കോടതി മാറ്റി വച്ചത്. സുപ്രീം കോടതിയില്‍ കേസെത്തുന് ജൂലൈ മൂന്നിന് ശേഷം ദിലീപിന് വേണമെങ്കില്‍ വാദം കേള്‍ക്കാന്‍ അപേക്ഷ നല്‍കാം. ഇതിനിടെ അന്വേഷണ ഏജന്‍സിയെ തീരുമാനിക്കേണ്ടത് പ്രതിഭാഗമല്ലെന്ന് വാദം കേള്‍ക്കലിനിടെ കോടതി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പ്രതികള്‍ തീരുമാനിക്കുന്ന സംഭവങ്ങളുണ്ട്. ഇത് അനുവദിക്കാനാവില്ല.  

കേസിലെ അന്വേഷണം തൃപ്തികരമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നുണ്ടെങ്കില്‍ കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കുകയല്ലേ വേണ്ടതെന്നും കോടതി ദിലീപിനോട് ചോദിക്കുകയുണ്ടായി. നിലവില്‍ കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

വിചാരണയില്‍ താന്‍ ഉറപ്പായും കുറ്റവിമുക്തനാകുമെന്നും സിബിഐ അന്വേഷണം വന്നാല്‍ വിചാരണ കൂടി നേരിടേണ്ടി വരില്ലെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ മുഴുവന്‍ തനിക്കെതിരെയാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമ ശ്രദ്ധ സ്വാഭാവികമല്ലേയെന്ന് കോടതി ചോദിച്ചു.