തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ട രാജി

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രന്‍സില്‍ നേതാക്കളുടെ കൂട്ട രാജി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പലരും സ്ഥാനം ഉപേക്ഷിച്ചത്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറടക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ രാജിവെച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിത്ത് രാജിക്കത്ത് നല്‍കി.

അമേഠിയിലെ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയാണ് രാജിവെച്ച മറ്റൊരാള്‍. കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച് കെ പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരജ്ഞന്‍ പട്നായിക്കും ഇതിനോടകം രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടിരുന്നു.

പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്. അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയാ ഗാന്ധിയുമായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും രാഹുല്‍ ഗാന്ധി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നാളെ ചേരും. രാഹുല്‍ ഗാന്ധി യോഗത്തിലും രാജി സന്നദ്ധത അറിയിക്കുമെന്നാണ് സൂചന.