രണ്ടാമൂഴം ; നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പതിനായിരങ്ങളെ സാക്ഷിയാക്കി രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ഫോര്‍കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്രമോദിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ മന്ത്രിസഭയിലേക്കെത്തി എന്നതാണ് പുതുമ. രാജ്നാഥ് സിംഗ്, നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്,നിതിന്‍ ഗഡ്കരി എന്നിവരടക്കം പ്രധാന നേതാക്കള്‍ വീണ്ടും മന്ത്രിസഭയില്‍ ഇടംപിടിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അരുണ്‍ ജെയ്റ്റിയും സുഷമ സ്വരാജും പുതിയ മന്ത്രിസഭയിലില്ല.

രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സത്യപ്രതിജ്ഞ ചടങ്ങിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ബിംസ്റ്റെക് രാജ്യത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രത്യേകം ക്ഷണിക്കപ്പെട്ടവരടക്കം, പതിനായിരത്തോളം പേരെ സാക്ഷിനിര്‍ത്തിയാണ് നരേന്ദ്രമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്.

ബിംസ്റ്റെക് രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, തായ്ലന്റ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലേയും മൗറീഷ്യസ്, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങളിലെയും രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു. എന്‍ഡിഎ നേതാക്കളെ കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധി, സോണിയഗാന്ധി, മന്‍മോഹന്‍സിംഗ്, അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, എന്നിവരും സത്യപ്രതിജ്ഞാചടങ്ങിന് എത്തിയിരുന്നു.