മോദി മന്ത്രിസഭയില്‍ സഖ്യ കക്ഷികള്‍ക്ക് ഒരു മന്ത്രി സ്ഥാനം മാത്രം

രണ്ടാം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങുന്നതിനിടെ നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ ഏകദേശ പട്ടിക പുറത്തു വന്നു.

സുഷമാ സ്വരാജ്, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, അര്‍ജുന്‍ മേഘ്വാള്‍ നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. രാഹുലിനെ സ്വന്തം തട്ടകത്തില്‍ തറ പറ്റിച്ച സ്മൃതി ഇറാനിക്ക് മന്ത്രിപദം ഉറപ്പാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബോലാസിംഗും മന്ത്രിയാകും. കര്‍ണാടകത്തില്‍ നിന്ന് സദാനന്ദ ഗൗഡയും സുരേഷ് അംഗഡിയും മന്ത്രിസഭയിലേക്ക് എത്തുന്നുണ്ട്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കിരണ്‍ റിജ്ജു വീണ്ടും കേന്ദ്രമന്ത്രിയാകും. മധ്യപ്രദേശില്‍ നിന്നുള്ള പ്രഹ്ലാദ് പാട്ടേലിനും മന്ത്രിസഭയിലേക്ക് എത്താനുള്ള ക്ഷണം കിട്ടിയിട്ടുണ്ട്. ദളിത് അംഗങ്ങളില്‍ നിന്ന് രാംദാസ് അത്താവ്‌ലെ വീണ്ടും കേന്ദ്രമന്ത്രിയാകും. ബബുല്‍ സുപ്രിയോ, കൈലാശ് ചൗധുരി എന്നിവരും കേന്ദ്രമന്ത്രിമാരാകുമെന്നാണ് വിവരം.

അരവിന്ദ് സാവന്താണ് ശിവസേനയുടെ പ്രതിനിധി. തെലങ്കാനയില്‍ നിന്ന് കിഷന്‍ റെഡ്ഢിയും മന്ത്രിയാകും. അകാലിദളില്‍ നിന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ വീണ്ടും കേന്ദ്രമന്ത്രിയാകും. സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും ഒരു മന്ത്രിപദത്തിന് സാധ്യതയുണ്ട്. രാജ്യസഭാംഗമായ വൈത്തിലിംഗത്തിനാണ് സാധ്യത കല്‍പിക്കപ്പെടുന്നത്.

സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനമെ നല്‍കാനാകൂ എന്നതീരുമാനം സഖ്യ കക്ഷി നേതാക്കളെ ബിജെപി അറിയിച്ചിട്ടുണ്ട്. പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഒരു മണിക്കൂര്‍ നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. കക്ഷി നേതാക്കളുമായും അമിത്ഷാ ആശയ വിനിമയം നടത്തുന്നുണ്ട്. ക്യാബിനറ്റ് മന്ത്രിമാരില്‍ അഞ്ചോ ആറോ പേര്‍ മാറി നില്‍ക്കാനാണ് സാധ്യത.

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളതെങ്കിലും അവസാന സ്ഥിരീകരണം ആയിട്ടില്ല. കുമ്മനം രാജശേഖരനോട് അടിയന്തരമായി ഇന്ന് ദില്ലിയിലെത്താന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതോടെ ദില്ലിക്ക് പുറപ്പെട്ടു. എന്നാല്‍ വിളിപ്പിച്ചതല്ലെന്നും മന്ത്രിസഭ.യിലേക്ക് ഇല്ലെന്നും കുമ്മനം പ്രതികരിച്ചു.

മന്ത്രിയാകാനല്ല ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാനാണ് ദില്ലിയിലെത്തിയതെന്നും കുമ്മനം പ്രതികരിച്ചു. കേരളത്തെ അറിഞ്ഞ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സീറ്റ് കിട്ടാത്തത് മന്ത്രിസ്ഥാനം ലഭിക്കുന്നതിന് തടസമാകില്ലെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിക്കുന്നത്.

303 അംഗങ്ങളുടെ പിന്തുണയുമായി രണ്ടാമതും ബിജെപി സര്‍ക്കാര്‍ അധികാരമേറുമ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. എണ്ണായിരം പേര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങളാണ് രാഷ്ട്രപതി ഭവനില്‍ തയ്യാറാക്കിയിട്ടുള്ളത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്ക് കോ – ഓപ്പറേഷന്‍) രാജ്യങ്ങളിലെ തലവന്‍മാരെ ചടങ്ങിലേക്ക് അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മൗറീഷ്യസ്, കിര്‍ഗിസ്ഥാന്‍ രാജ്യങ്ങളിലെ ഭരണ തലവന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല.