ബിനോയ് കോടിയേരി യുവതിക്ക് പണം കൈമാറിയ രേഖകള്‍ പുറത്ത്

തനിക്ക് എതിരെ പരാതി ഉന്നയിച്ച യുവതിക്ക് ബിനോയ് കോടിയേരി പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ പുറത്തു . 2013 ല്‍ മൂന്ന് തവണയായി 7 ലക്ഷത്തി അന്‍പതിനായിരം രൂപ കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടില്‍ യുവതിയുടെ ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രേഖകള്‍ യുവതി മുംബൈ പോലീസിന് കൈമാറി.

ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു.

യുവതിയുടെ ബാങ്ക് അക്കൗണ്ടിലും പാസ്പോര്‍ട്ടിന് സമാനമായി ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014 ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ഇന്നലേയും മൊഴി നല്‍കാന്‍ ഹാജരായ യുവതി ബിനോയിക്കെതിരായ കൂടുതല്‍ തെളിവുകള്‍ കൈമാറി.

പരാതി നല്‍കിയ ശേഷം ദിവസവും ഓഷ്യോര സ്റ്റേഷനിലെത്തി കേസിന്റെ പുരോഗതി അന്വേഷിക്കുന്ന യുവതി പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ബിനോയ് കേരളം വിട്ടേക്കാമെന്ന നിഗമനത്തില്‍ സംസ്ഥാനത്തിന് പുറത്തും അന്വേഷണം നടക്കുന്നുണ്ട്. മുംബൈയില്‍ നിന്നുള്ള പൊലീസ് സംഘം കേരളത്തില്‍ തുടരുന്നുണ്ട്.

യുവതി നേരത്തെ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഇതു വരെ ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിധി പറയും.

നാളെയാണ് മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കുക. കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.

2009 മുതല്‍ 2015വരെയുവതിയും ബിനോയിയും ഭാര്യാഭര്‍ത്താക്കന്‍മാരെപോലെ ജീവിച്ചെന്ന് യുവതി പറയുമ്പോള്‍ എങ്ങനെയാണ് ബലാല്‍ത്സംഗക്കുറ്റം നിലനില്‍ക്കുക എന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.