ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ജപ്പാനിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് തിരിച്ചു. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിട്ടാണ് മോദി ജപ്പാനിലേയ്ക്ക് തിരിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഒസാക്കയിലേക്ക് പോകുന്നതിന്റെ വിവരങ്ങള്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

സ്ത്രീ ശാക്തീകരണം, സാങ്കേതികവിദ്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കല്‍ എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന അജണ്ടകള്‍. വിവിധ ലോകനേതാക്കളുമായും ചര്‍ച്ച നടത്തുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 2022-ല്‍ നടക്കാന്‍ പോകുന്ന ജി 20 ഉച്ചകോടിയുടെ ആതിഥേയരാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒസാക്ക ഉച്ചകോടി നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജി 20 ഉച്ചകോടിക്കിടെ ഒസാക്കയില്‍ വച്ച് നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇതിന് മുന്നോടിയായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തി. നരേന്ദ്ര മോദിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ പോംപെയോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായും പ്രത്യേകം ചര്‍ച്ച നടത്തി. വ്യവസായം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലാണ് ഇന്ന് ചര്‍ച്ച നടന്നത്.